ബീവറേജസ് കോർപ്പറേഷനും, ബാറുകളും സർക്കാരിലേക്ക് അടക്കാനുള്ളത് കോടികളുടെ നികുതി കുടിശ്ശിക

കാസർകോട്: ജില്ലയിൽനിന്നൊഴികെയുള്ള ജില്ലകളിൽനിന്ന്‌ 127.79 കോടിരൂപയാണ് ബാറുടമകൾ അടയ്ക്കാനുള്ള നികുതി കുടിശ്ശിക. ബാറുടമകൾ മാത്രമല്ല ബിവറേജസ് കോർപ്പറേഷനും മദ്യം വിറ്റ വകയിൽ നികുതി കുടിശ്ശിക സർക്കാരിലേക്ക് അടയ്ക്കാനുണ്ട്. 293.51 കോടിരൂപ വരും ബിവറേജസ് കോർപ്പറേഷന്റെ നികുതി കുടിശ്ശിക.

പ്രോപ്പർ ചാനൽ സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസിനു ലഭിച്ച വിവരാവകാശ മറുപടിയിലാണ്‌ ഇക്കാര്യം വ്യക്തമാകുന്നത്. 2016 ഏപ്രിൽ മുതൽ 2022 ജനുവരിവരെയുള്ള കണക്ക് പ്രകാരമാണ് 127.79 കോടി രൂപ ബാറുടമകൾ നികുതി കുടിശ്ശിക നൽകാനുള്ളത്. കൊല്ലം ജില്ലയിലെ ബാറുടമകൾക്കാണ് ഏറ്റവും കൂടുതൽ കുടിശ്ശികയുള്ളത്. 53.13 കോടിരൂപ. 18.71 കോടിരൂപ കുടിശ്ശികയുള്ള എറണാകുളം ജില്ലയാണ് രണ്ടാംസ്ഥാനത്ത്. ഏറ്റവും പിന്നിൽ വയനാട് ജില്ലയാണ്. 27.35 ലക്ഷംരൂപ. ചില കോടതി വ്യവഹാരങ്ങൾ ഒഴിച്ച് നികുതികുടിശ്ശിക പിരിച്ചെടുക്കുന്നതിൽ മറ്റ് തടസ്സങ്ങളില്ലെന്നും മറുപടിയിൽ പറയുന്നുണ്ട്.

എല്ലാ ജില്ലയിലെയും ബാറുകളുടെ നികുതികുടിശ്ശിക

തിരുവനന്തപുരം 2.03 കോടിരൂപ, കൊല്ലം 53.13, പത്തനംതിട്ട 1.03 കോടിരൂപ, ഇടുക്കി 2.49, കോടിരൂപ, കോട്ടയം 1.64 കോടിരൂപ, ആലപ്പുഴ 16.36 കോടിരൂപ, എറണാകുളം 18.71 കോടിരൂപ, തൃശ്ശൂർ 11.31 കോടിരൂപ, പാലക്കാട് 3.01 കോടിരൂപ, മലപ്പുറം 4.00 കോടിരൂപ
കോഴിക്കോട് 6.68 കോടിരൂപ, കണ്ണൂർ 5.01 കോടിരൂപ, വയനാട് 27 ലക്ഷം കാസർഗോഡിലെ വിവരങ്ങൾ ലഭ്യമായിട്ടില്ല.

RELATED STORIES