ജോലിയില്ലെങ്കില്‍ പോലും ഭർത്താവ് ഭാര്യക്ക് ജീവനാംശം നൽകാൻ ബാധ്യസ്ഥനാണെന്ന് അലഹബാദ് ഹൈക്കോടതി

കൂലിപ്പണിക്ക് പോയാലും പ്രതിദിനം 300 – 400 രൂപ ലഭിക്കുമെന്ന് കോടതി നിരീക്ഷിച്ചു. വിവാഹമോചനം നേടിയ ഭാര്യക്ക് ജീവനാംശമായി പ്രതിമാസം 2,000 രൂപ കൊടുക്കണമെന്ന കുടുംബകോടതി ഉത്തരവിനെതിരെ യുവാവ് നൽകിയ റിവിഷൻ ഹർജി തള്ളിക്കൊണ്ടാണ് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിലെ ജസ്റ്റിസ് രേണു അഗർവാളിന്‍റെ ബെഞ്ചാണ് ഈ ഉത്തരവിട്ടത്.

സ്ത്രീധനം ആവശ്യപ്പെട്ടതോടെ 2015ൽ വിവാഹിതയായ യുവതി ഭർത്താവിനും ഭർതൃ മാതാവിനുമെതിരെ എഫ്ഐആർ ഫയൽ ചെയ്തു. 2016 ൽ യുവതി തിരിച്ച് സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. ഭാര്യ ബിരുദധാരിയാണെന്നും അധ്യാപികയായി പ്രതിമാസം 10,000 രൂപ സമ്പാദിക്കുന്നുണ്ടെന്നും ഇക്കാര്യം പരിഗണിക്കണമെന്നും ഹൈക്കോടതിയിൽ ഭർത്താവ് അപേക്ഷിച്ചു. തനിക്ക് രോഗമുണ്ടെന്നും ചികിത്സയിലാണെന്നും യുവാവ് പറഞ്ഞു. ഭാര്യയ്‌ക്ക് 10,000 രൂപ ശമ്പളമുണ്ടെന്ന് തെളിയിക്കുന്ന ഒരു രേഖയും ഭർത്താവിന് ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാതാപിതാക്കളും സഹോദരിമാരും തന്നെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും കൂലിപ്പണിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമേയുള്ളൂവെന്ന വാദവും കോടതി അംഗീകരിച്ചില്ല.

RELATED STORIES