കോൺ​ഗ്രസ് പാർട്ടി നികുതി അടയ്ക്കാത്ത വരുമാനം 520 കോടിയിൽ അധികം രൂപ ': ആദായനികുതി വകുപ്പ്

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ നികുതി അടക്കാത്ത വരുമാനം 520 കോടിയിലേറെയാണെന്ന് ആദായനികുതി വകുപ്പ്. ഡൽഹി ഹൈക്കോടതിയിൽ ആദായനികുതി വകുപ്പിന് വേണ്ടി ഹാജരായ അഭിഭാഷകൻ സോഹെബ് ഹൊസൈനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാൽ നികുതി പുനർനിർണയം ആദായ നികുതി നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് കോൺഗ്രസ് ആരോപിച്ചു. 2014-15, 2015-16, 2016-17 സാമ്പത്തിക വർഷങ്ങളിലെ കോൺഗ്രസ് പാർട്ടിയുടെ നികുതി പുനർനിർണയിക്കാൻ ആദായനികുതി വകുപ്പ് നടപടി ആരംഭിച്ചിരുന്നു.

ഇതിനെതിരെ കോൺഗ്രസ് നൽകിയ ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി ബെഞ്ചിന് മുമ്പാകെ ആണ് പാർട്ടിയുടെ നികുതി അടയ്ക്കാത്ത വരുമാനം 520 കോടിയിൽ അധികം ആണെന്ന് ആദായനികുതി വകുപ്പ് ആരോപിച്ചത്.

നിയമപ്രകാരമാണ് പുനർനിർണയം നടക്കുന്നതെന്ന് ആദായനികുതി വകുപ്പ് വാദിച്ചു. ഏഴ് സാമ്പത്തിക വർഷത്തെ കോൺഗ്രസ് പാർട്ടിയുടെ നികുതി വരുമാനം ആദായനികുതി വകുപ്പ് പുനർനിർണയിക്കുകയാണ്. മൂന്ന് വർഷത്തെ നികുതി വരുമാനം പുനർനിർണയിക്കുന്നതിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായനികുതി വകുപ്പിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് നൽകിയ ഹർജി ഈ മാസം 13ന് ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. തീരുമാനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ട്രൈബ്യൂണൽ ഉത്തരവിൽ ഇടപെടാൻ കാരണമൊന്നും കാണുന്നില്ലെന്നു കോടതി നിരീക്ഷിച്ചു. എന്നാൽ, മാറിയ സാഹചര്യത്തിൽ ട്രൈബ്യൂണലിൽ പുതിയ അപ്പീൽ നൽകാനുള്ള അനുമതി ഹൈക്കോടതി നൽകി.

RELATED STORIES