സംസ്ഥാനത്ത് കളളപ്പണം തടയാൻ കർശന പരിശോധന ഉടൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കളളപ്പണ ഒഴുക്ക് തടയാൻ കർശന പരിശോധന. ഈ മാസം ഇരുപത്തിയെട്ട് മുതൽ പരിശോധന തുടങ്ങും.

കേരളത്തിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വരുന്ന 28 മുതൽ കളളപ്പണ പരിശോധനയും ശക്തമാക്കും. ലോക്സഭാ മണ്ഡലത്തിൽ 95 ലക്ഷം രൂപയാണ് ഒരു സ്ഥാനാർഥിക്ക് പ്രചാരണത്തിന് ചെലവാക്കാനാകുക. വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും തുറമുഖങ്ങളിലും റോഡിലെ വാഹനങ്ങളിലും പരിശോധനയുണ്ടാകും.

സംസ്ഥാന പൊലീസിനേയും റവന്യൂ വകുപ്പിനേയും മറ്റ് ഏജൻസികളേയും യോജിപ്പിച്ചാകും ആദായ നികുതി വകുപ്പിന്‍റെയും മറ്റ് കേന്ദ്ര ഏജൻസികളുടെയും പരിശോധന.

വോട്ടർമാരെ സ്വാധീനിക്കാൻ വൻതോതിൽ കളളപ്പണമൊഴുകുമെന്ന റിപ്പോർട്ടുകളും കേന്ദ്ര ഏജൻസികൾക്ക് മുന്നിലുണ്ട്. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലായി 160 സ്ക്വാഡുകളെ സജജമാക്കിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു.

വലിയ തുകയുമായി വ്യക്തികൾക്ക് സഞ്ചരിക്കുന്നതിന് തടസമില്ലെങ്കിലും തെരഞ്ഞെടുപ്പ് സ്ക്വാഡ് പിടികൂടിയാൽ പണത്തിന്‍റെ ഉറവിടം വ്യക്തമാക്കിയാലേ തിരിച്ചുകൊടുക്കൂ.


RELATED STORIES