അൽജസീറ ചാനൽ സംപ്രേക്ഷണത്തിന് ഇസ്രായേലിൽ വിലക്ക്

വെസ്റ്റ് ബാങ്ക്: അൽജസീറ ചാനലിന്റെ സംപ്രേഷണം ഇസ്രായേലിൽ വിലക്കാനൊരുങ്ങി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

 വിദേശ ചാനലുകൾക്ക് വിലക്കേർപ്പടുത്തുന്ന നിയമം ഇസ്രായേൽ പാർലമെൻറ് പാസാക്കിയതിന് പിന്നാലെയാണ് ബെഞ്ചമിൻ നെതന്യാഹു അൽജസീറക്കെതിരെ നിലപാടുമായി രംഗത്തുവന്നത്. രാജ്യസുരക്ഷക്ക് ഭീഷണിയായ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്താൻ പ്രധാനമന്ത്രിക്ക് അധികാരം നൽകുന്നതാണ് പുതിയ നിയമം.

രാജ്യത്ത് അൽ ജസീറയുടെ പ്രവർത്തനങ്ങൾ നിർത്താൻ ഉടൻ നടപടിയെടുക്കുമെന്ന് നെതന്യാഹു പറഞ്ഞു. ‘അൽ ജസീറ ഇനി ഇസ്രായേലിൽ പ്രവർത്തിക്കില്ല.’ നെതന്യാഹു എക്‌സിൽ എഴുതി. ചാനലിന്റെ പ്രവർത്തനം നിർത്തുന്നതിന് പുതിയ നിയമം അനുസരിച്ച് നടപടികളെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. ഗസ്സയിൽ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേലിന്റെ നടപടികളെ പറ്റിയുള്ള വാർത്തകൾ നൽകുന്നുവെന്ന് ആരോപിച്ച് അൽ ജസീറ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്താൻ നെതന്യാഹു ഏറെ നാളായി ശ്രമിച്ചിരുന്നു.

ഇസ്രായേലിന്റെ നടപടിക്കെതിരെ ഹ്യൂമൻറൈറ്റ്സ് വാച്ച് രംഗത്തെത്തി. സത്യം മറച്ചുപിടിക്കാനുള്ള നീക്കമെന്ന് ഹ്യൂമൻറൈറ്റ്സ് വാച്ച് പറഞ്ഞു. 70 പേർ അനുകൂലിച്ചപ്പോൾ 10 പേരുടെ എതിർപ്പോടെയാണ് നിയമം പാസാക്കിയത്. വെസ്റ്റ് ബാങ്കിലും ഗസയിലുമുള്ള അൽജസീറയുടെ ഓഫീസുകൾക്ക് നേരെ നിരവധി തവണ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു 2022 ൽ വെസ്റ്റ് ബാങ്ക് പട്ടണമായ ജെനിനിൽ ഇസ്രായേൽ സൈനിക റെയ്ഡ് റിപ്പോർട്ട് ചെയ്യുന്നതിനിടെ അൽ ജസീറയുടെ മുതിർന്ന മാധ്യമപ്രവർത്തകനായ ഷിറിൻ അബു അക്ലയെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊന്നിരുന്നു.

RELATED STORIES