രാമേശ്വരം കഫേ സ്‌ഫോടനം: സൂത്രധാരനും ബോംബ് സ്ഥാപിച്ചയാളും അറസ്റ്റില്‍; പിടിയിലായത് ബംഗാളില്‍നിന്ന്

ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ അറസ്റ്റിലായി. മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുള്‍ മതീൻ അഹമ്മദ് താഹ എന്നിവരാണ് അറസ്റ്റിലായത്.

പശ്ചിമ ബംഗാളില്‍ നിന്നാണ് എൻ.ഐ.എ സംഘം ഇവരെ പിടികൂടിയത്. സ്ഫോടനം നടന്ന് 40-ദിവസത്തിന് ശേഷമാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്.

മറ്റു പേരുകളില്‍ പ്രതികള്‍ ഒളിവില്‍ കഴിയുകയായിരുന്നു. അതിനിടെയാണ് എൻ.ഐ.എ സംഘം ഇവരെ പിടികൂടുന്നത്. കേസിലെ മുഖ്യ ആസൂത്രകൻ അബ്ദുള്‍ മതീൻ താഹയാണെന്നാണ് വിവരം. മുസാഫിർ ഹുസൈൻ ഷാസിബാണ് ബോംബ് രാമേശ്വരം കഫേയില്‍ കൊണ്ട് വെക്കുന്നതും സ്ഫോടനം നടത്തുന്നതും. പ്രതികളെ സഹായിച്ച ഒരാളെ നേരത്തേ എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ഷെരീഫാണ് കേസില്‍ ആദ്യം അറസ്റ്റിലാകുന്നത്.

ഇവർക്ക് ഒളിവില്‍ കഴിയാൻ സഹായം ലഭിച്ചത് എവിടെ നിന്നാണ് എന്നത് സംബന്ധിച്ച്‌ അന്വേഷണം തുടരുകയാണ്. ഇവർ സ്ഫോടനത്തിന് ശേഷം ആന്ധ്രാപ്രദേശിലേക്ക് കടന്നതായുള്ള വിവരം നേരത്തേ തന്നെ എൻ.ഐ.എക്ക് ലഭിച്ചിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം മാത്രമേ സ്ഫോടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ.

മാർച്ച്‌ ഒന്നിനാണ് ബെംഗളൂരുവിലെ രാമേശ്വരം കഫേയില്‍ സ്ഫോടനം നടക്കുന്നത്. കഫേയിലെ ജീവനക്കാരും ഉപഭോക്താക്കളുമുള്‍പ്പെടെ പത്തോളം പേർക്ക് പരിക്കേറ്റിരുന്നു. സ്ഫോടനം നടന്നതിന് ശേഷം പ്രതികളുടെ ഫോട്ടോകളും വീഡിയോകളും എൻ.ഐ.എ പുറത്തുവിട്ടിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതികള്‍ ഫെയിസ് മാസ്ക് ധരിച്ചിരുന്നതായും കണ്ടെത്തി. സ്ഥലത്തുനിന്ന് നട്ടുകളും ബോള്‍ട്ടുകളും കണ്ടെത്തിയിരുന്നു. സ്ഫോടകവസ്തുവില്‍ ഉപയോഗിച്ച ടൈമർ ഡിവൈസും പോലീസ് കണ്ടെത്തി. ആദ്യം ബെംഗളൂരു പോലീസും സെൻട്രല്‍ ക്രൈംബ്രാഞ്ചുമാണ് അന്വേഷണം നടത്തിയത്. പിന്നീട് മാർച്ച്‌ മൂന്നിന് കേസ് എൻ.ഐ.എ. ഏറ്റെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞതിന് പിന്നാലെ വിവരം കൈമാറുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികവും എൻ.ഐ.എ പ്രഖ്യാപിച്ചിരുന്നു.

RELATED STORIES