10.8 സെന്റ് ഭൂമി ജപ്തി ചെയ്തുകൊണ്ടുള്ള കോടതിവിധി സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിനു കുരുക്കാകുന്നു

ഡി.ജി.പിയുടെ ഭാര്യയുടെ പേരില്‍ പേരൂര്‍ക്കടയിലുള്ള ഭൂമി വില്‍ക്കാന്‍ കഴിഞ്ഞവര്‍ഷം ജൂണ്‍ 22-നാണ് 74 ലക്ഷം രൂപയുടെ കരാറൊപ്പിട്ടത്. 30 ലക്ഷം രൂപ അഡ്വാന്‍സും വാങ്ങി. എന്നാല്‍, ഭൂമി പണയത്തിലാണെന്നു വ്യക്തമായതോടെ പലിശയും ചെലവും ചേര്‍ത്ത് അഡ്വാന്‍സ് മടക്കിയാവശ്യപ്പെട്ട് പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

അഡ്വാന്‍സ് തുകയില്‍ 25 ലക്ഷം ഭാര്യയുടെ അക്കൗണ്ടിലും അഞ്ചുലക്ഷം പണമായുമാണു വാങ്ങിയത്. ആദായനികുതി നിയമപ്രകാരം ഒരാള്‍ ഒരുദിവസം രണ്ടുലക്ഷം രൂപയില്‍ കൂടുതല്‍ പണമായി കൈകാര്യം ചെയ്യാന്‍ പാടില്ല. അഞ്ചുലക്ഷം രൂപ ഡി.ജി.പി. ആവശ്യപ്പെട്ടതുപ്രകാരം ഓഫീസില്‍ എത്തിച്ചുനല്‍കിയെന്നാണു പരാതിക്കാരന്റെ ഭാഷ്യം. ഭൂമിക്കു ബാധ്യതയില്ലെന്നു വാക്കാല്‍ പറയുക മാത്രമല്ല, കരാറിന്റെ എട്ടാം ഖണ്ഡികയില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇത് വഞ്ചനാക്കുറ്റത്തിന്റെ പരിധിയില്‍വരും. ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) വകുപ്പ് 318 (4) പ്രകാരം ആര് പരാതിപ്പെട്ടാലും പോലീസ് കേസെടുക്കേണ്ടിവരും. അഡ്വാന്‍സ് തുക അക്കൗണ്ടില്‍ സ്വീകരിച്ചതിനാല്‍ വഞ്ചനാക്കുറ്റത്തില്‍ ഭാര്യയും കുടുങ്ങുന്ന സാഹചര്യമുണ്ടാകാം. ആദായനികുതി അന്വേഷണമുണ്ടായാല്‍ പണമായി വാങ്ങിയ അഞ്ചുലക്ഷത്തിനും ഉത്തരം പറയേണ്ടിവരും.

അഡ്വാന്‍സ് തുക മടക്കിനല്‍കിയാല്‍ ജപ്തി നടപടി ഒഴിവാകുമെന്ന ഉപാധിയോടെയാണ് തിരുവനന്തപുരം അഡീഷനല്‍ സബ് കോടതി വിധി. ഡി.ജി.പിയെ സംബന്ധിച്ച് ഇതുമാത്രമാണ് ഏക ആശ്വാസം. വഴുതക്കാട് സ്വദേശിയും പ്രവാസിയുമായ ടി. ഉമര്‍ ഷെരീഫാണു പരാതിക്കാരന്‍. അതേസമയം, കേസില്‍ അപ്പീല്‍ നല്‍കുന്നതു സംബന്ധിച്ച് ഡി.ജി.പി. കൊച്ചിയില്‍ മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ചനടത്തി. ഭൂമിക്കു വായ്പയുണ്ടെന്ന വിവരം അറിയിച്ചിരുന്നതാണെന്നും ഇടപാടില്‍നിന്നു പിന്‍വാങ്ങിയിട്ടില്ലെന്നും കൃത്യമായ കരാറുണ്ടെന്നും ഡി.ജി.പി. പറയുന്നു. കരാര്‍പ്രകാരം മൂന്നുമാസം കഴിഞ്ഞിട്ടും ബാക്കി പണം നല്‍കാതെ അഡ്വാന്‍സ് മടക്കിച്ചോദിക്കുകയായിരുന്നു. മുഴുവന്‍ പണവും നല്‍കിയശേഷം പ്രമാണം എടുത്തുനല്‍കാമെന്നു ധാരണയുണ്ടായിരുന്നു. എന്നാല്‍, ഭൂമിക്കു ബാധ്യതയില്ലെന്നാണു കരാറിലുള്ളതെന്നു പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.


RELATED STORIES