ഐക്യതയുടെ പിന്നിലെ അത്ഭുതങ്ങൾ
Author: Dr. Santhosh Pandalam (M.Div, D.Min & Ph.D)Reporter: News Desk 24-Jun-2025
4,187

ഈലോകത്തിൽ ജീവിക്കുന്ന എല്ലാ മനുഷ്യർക്കും അഭിപ്രായ സ്വാതന്ത്ര്യവും ഓരോ വിഷയങ്ങളെയും നന്നായി അവലോകനം ചെയ്തു നല്ലതു എന്ന് തോന്നുന്നത് മാത്രം ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ അവസരങ്ങളുമുണ്ട്. അവരവർ അനുഭവിക്കുന്ന വിഷയങ്ങളെക്കുറിച്ച് ശ്രദ്ധാപൂർവ്വം ചിന്തിക്കുവാനും അതിനോടുള്ള ബന്ധത്തിൽ സൃഷ്ടിതാവായ ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിച്ച് ആ വിഷയത്തിൻ്റെ അന്ത:സത്ത ഒരിക്കലും നഷ്ടപ്പെടുത്താതെ സഹ ജീവികളായ മനുഷ്യരോട് ചേർന്ന് നിന്നുകൊണ്ട് ഐക്യതയോടെ വിഷയത്തെ അവലോകനം ചെയ്തു അതിൻ്റെ യഥാർത്ഥ്യം എന്തെന്ന് കണ്ടുപിടിക്കുവാൻ നമ്മൾ ഓരോരുത്തരും കഴിവിൻ്റെ പരമാവധി ശ്രമിച്ചു കൊണ്ടിരിക്കണം. മനുഷ്യരുടെ ചിന്തകൾ ക്രിസ്തുവിൻ്റെ ചിന്തയിലേക്ക് കൊണ്ടെത്തിക്കുന്ന അധിപ്രധാനമായ ഒരു അനുഭവമാണ് ഐക്യത എന്ന വാക്കുകൊണ്ടു ഇവിടെ അർത്ഥമാക്കുവാൻ കഴിയുന്നത്. ഇതിനെക്കുറിച്ചുള്ള കൂടുതൽ പഠനത്തിനായി മൂലഭാഷകളിലെ അർത്ഥങ്ങൾ നാം പരിശോധിക്കേണ്ടിയിരിക്കുന്നു.
The Hebrew word: for unity is yâchadh (אַחְדוּת). which means "oneness" or "concord". The word achdut also means unity.
Greek word: (ενότητα) enótita. Henotēs" comes from the Greek word "hen" *(εἷς)* meaning "one".
യേശുക്രിസ്തുവിൻ്റെ പരസ്യ ശുശ്രൂഷ വേളയിൽ പന്ത്രണ്ട് ശിഷ്യന്മാരുടെ ഐക്യമായ ഒരു കൂട്ടമുണ്ടായിരുന്നുവെന്ന് തിരുവചനം പഠിപ്പിക്കുന്നു. ശിഷ്യന്മാർ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് പോകുമ്പോൾ അവരെ ഒറ്റക്കല്ല യേശുക്രിസ്തു പറഞ്ഞയച്ചത്. ഒരുവനെക്കാൾ ഇരുവർ നല്ലതെന്ന ആശയത്തെ ആസ്പദമാക്കി ഐക്യമായിട്ടാണ് പറഞ്ഞുവിട്ടെതെന്ന് നമുക്ക് കാണാവുന്നതാണ്. ദൈവവചനത്തിൽ കാണുന്നു രണ്ടു പേർ, പന്ത്രണ്ട് പേർ, എഴുതു പേർ, നൂറ്റി ഇരുപതുപേർ തുടങ്ങിയ സംഘങ്ങളായിരുന്നു ഐക്യതയുടെ യഥാർത്ഥത്തിലുള്ള യാത്രാരംഭങ്ങൾ. ഈ വിഷയത്തോടുള്ള ബന്ധത്തിൽ ദൈവമക്കളെന്ന് ചിന്തിക്കുന്ന നമ്മൾ ഐക്യതയിലാണോ ഇപ്പോൾ ജീവിക്കുന്നതെന്ന് വിചിന്തനം ചെയ്യുന്നത് ഏറെ ഉത്തമമായിരിക്കുമെന്ന് തോന്നുന്നു. നമ്മുടെ ഇടയിൽ എവിടെക്കെയാണ് ഐക്യത വേണ്ടത് എന്നതിന് ചുരുക്കം ചില കാര്യങ്ങൾ ചിന്തിക്കാം.
1. കുടുംബത്തിൽ കാണുന്ന ഐക്യം (Unity Seen in the Family).
കുടുംബം (Family) എന്ന വാക്കിന് ഒരു വ്യാഖ്യാനം കൊടുക്കുന്നത് കുറച്ചുകൂടെ താണിറങ്ങി കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിയുമെന്ന് തോന്നുന്നു. *കൂടുമ്പോൾ + ഇമ്പം = കുടുംബം*. ഇതു പോലുള്ള ബന്ധങ്ങളിലാണ് നമ്മളൊരോരുത്തരും ഉൾപ്പെട്ടു നിൽക്കുന്നതിനാൽ എല്ലാ വ്യക്തി ബന്ധങ്ങളെയും കുറച്ചു നാൾ കഴിയുമ്പോൾ അത് കുടുംബ ബന്ധങ്ങളുമായി ചേർന്ന് ആരോഗ്യകരമായ ജീവിത്തിന് പ്രയോജനപ്പെടുന്നു. മനുഷ്യരായി പിറന്ന ആർക്കും ഐക്യത എന്ന മഹത്തായ ചിന്തയിൽ നിന്നും ഒഴിഞ്ഞു നിൽക്കുവാൻ കഴിയുകയില്ല. കാരണം അത്രക്ക് അതി ബ്രഹൃത്തായതും മേൽത്തരമായതുമായ ലോകവുമായുള്ള ഒരു ബന്ധമാണ് മനുഷ്യർക്കുള്ളത്. ഓരോ മനുഷ്യരും സ്വന്ത ഭവനത്തിലും വസിക്കുന്ന ദേശത്തിലും മറ്റുള്ളവരുടെ നന്മക്കും വേണ്ടി ജീവിതം നയിച്ച് വിജയകരമായി മുമ്പോട്ട് പോകുവാനുള്ള ശ്രമം നടത്തുന്ന പക്ഷം കുടുംബ ബന്ധങ്ങൾ ഇമ്പമായി മാറാൻ കാരണമാകും. ഒരു വ്യക്തി എന്ന നിലവാരം മാറ്റിയിട്ട് ഒരു വലിയ സമൂഹം എന്ന നിലയിലേക്ക് മനുഷ്യരെല്ലാം മാറി ചിന്തിക്കുവാനും നല്ല കാര്യങ്ങൾക്കുള്ള ആരംഭം കുറിക്കുവാനും ഐക്യതയോടെ ശ്രമിക്കണം.
നല്ല കാര്യം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് മാറ്റമില്ലാത്ത സുവിശേഷത്തിന് സാക്ഷിയാകുക എന്നതത്രേ. മിക്കവാറും നാം കാണാറുള്ളതുപോലെ ഒരു സ്ത്രീയും ഒരു പുരുഷനും തുടങ്ങുന്ന നിയമപരമായ ലോകത്തിലെ ജീവിതത്തിന് ആരംഭം കുറിക്കുമ്പോൾ ഇവിടെ ദൃഡമായ ബന്ധങ്ങളും കെട്ടുറപ്പുള്ള ജീവിതവും സന്താന ലപ്തിയും ഐക്യതയുടെ അനുഭവവും ദൈവം നൽകുന്നു. ഒപ്പം സമൂഹത്തിൽ ഇവർ മാന്യതക്ക് പാത്രീഭൂതരാകുന്നു. സമൂഹം ഇങ്ങനെയുള്ളവരെ അഭിനന്ദിച്ചു കൊണ്ടേയിരിക്കും. ഇങ്ങനെയുള്ള കുടുംബങ്ങൾ ദൈവ സഭക്കും മറ്റ് വ്യക്തികൾക്കും ദേശത്തിനും രാജ്യത്തിനും നല്ല മാതൃകയുള്ള അനുഭവങ്ങൾ ഉണ്ടാക്കിയെടുക്കുന്നതായി കാണുന്നു. സർവ്വശക്തനായ ദൈവത്തിൽ വിശ്വസിക്കുന്ന കുടുംബങ്ങളിൽ ഓരോ ദിവസവും മേൽക്കുമേൽ പ്രാർത്ഥന, ആരാധന, സ്നേഹം തുടങ്ങിയ ആത്മീയ കാര്യങ്ങൾ ഉയർന്നു വരുന്നതായി കാണാവുന്നതാണ്. ഇങ്ങനെ ദൈവാശ്രയത്തിൽ ജീവിക്കുന്നവരുടെ മുമ്പിൽ ഏത് മലപ്പോലെ വരുന്ന വിഷയങ്ങളെയും അവർ ദൈവ സന്നിധിയിൽ ഒരുമിച്ച് മുട്ടുമടക്കി പ്രാർത്ഥനയിൽ കൂടി ജാഗരിക്കുമ്പോൾ മലപ്പോലുള്ള വിഷയങ്ങളെ ദൈവം മഞ്ഞു പോലെ ഉരുക്കി മാറ്റുന്നതായി നമുക്ക് കാണാൻ കഴിയും ഒപ്പം അനുഭവിക്കാനും കഴിയും.
ഒരു കുടുംബം ഐക്യതയിൽ ജീവിക്കുമ്പോൾ ഈ ലോകത്തിലെ മിക്ക വിഷയങ്ങളെക്കുറിച്ചും നല്ലൊരു അവലോകനം അവർക്ക് നന്നായി ഉണ്ടായിരിക്കും. നാം ദൈവാശ്രയത്തിൽ ജീവിക്കുമ്പോൾ നമുക്ക് വേണ്ടതായ സമാധാന അന്തരീക്ഷം, ദൈവ കൃപ ഇതെല്ലാം നമ്മിൽ ഓരോ നിമിഷവും നാം അറിയാതെ നമ്മിൽ വന്നു ചേർന്നുകൊണ്ടേയിരിക്കും. ദൈവ കൃപയില്ലാത്ത കുടുംബം നരകത്തിന് തുല്യമാണ് എന്ന് വായനക്കാർ മറക്കാതിരിക്കട്ടെ. കാണുന്നതും കേൾക്കുന്നതുമായ എല്ലാ വിഷയങ്ങൾക്കും എതിരുകൾ മാത്രം പറയുന്ന വ്യക്തികൾ നമ്മുടെ ഇടയിൽ ധാരാളമുണ്ട് അവർ വഴി തെറ്റി അലയുന്ന പതികന് തുല്യനും കൂട്ടം വിട്ട് അലഞ്ഞു പോകുന്ന പക്ഷിക്ക് സമാനവുമാണ് എന്ന് നാം മറക്കാതിരിക്കുക. ദൈവ വചനം പറയുന്നു തൻ്റെതല്ലാത്ത കാര്യങ്ങളിൽ ഇടപെടുന്നവൻ വഴിയെ പോകുന്ന പട്ടിയുടെ ചെവിക്ക് പിടിക്കുന്നവനെപ്പോലെയാണ്. അല്പനേരം സമൂഹത്തിലേക്ക് നാം കണ്ണോടിച്ചാൽ ഈ കാലഘട്ടങ്ങളിൽ പല കുടുംബങ്ങളിലും അനീതിയുടെ തീയ് പൊരികൾ തെറിച്ചു വീണു കൊണ്ടിരിക്കുന്നു പിന്നെ അത് കമ്പക്കെട്ടുകൾ പോലെയും കാട്ടു തീ പോലെയും പെട്ടി തെറിച്ച് പടർന്ന് പന്തലിച്ച് പ്രതീക്ഷയുടെ അനുഭവങ്ങളെ തകർത്ത് കത്തിച്ചാരമാക്കുന്നു. ഇങ്ങനെയുള്ളവർ അവസാനം കോടതി വരാന്തകളിൽ അത: പതിച്ചു പോകുന്ന കള്ളി മുള്ള് ചെടികൾക്ക് തുല്യമത്രേ. യഥാർത്ഥ ആത്മീയൻ ഏത് വിഷയം വന്നാലും അതിനെ പ്രാർത്ഥനയോടെ തരണം ചെയ്യുവാൻ ദൈവാശ്രയത്തിൽ പരിശ്രമിക്കും. കുടുംബത്തിലെ ഐക്യതയുടെ ചുക്കാൻ പിടിക്കുന്നത് സർവ്വശക്തനായ ദൈവമാണ് എന്ന് നാം മറക്കാതിരിക്കട്ടെ. ഇങ്ങനെയുള്ളവർക്ക് ധൈര്യം പകരുന്ന ഒരു കാര്യമാണ് യേശുക്രിസ്തുവിലുള്ള അകമഴിഞ്ഞ വിശ്വാസം, തികഞ്ഞ പ്രത്യാശ, ഹൃദയത്തോട് ചേർന്നിരിക്കുന്ന സ്നേഹം ഈ കാര്യങ്ങൾ ദൈവമക്കൾ ഒരിക്കലും മറക്കാതിരിക്കട്ടെ.
2. സഭയിൽ കാണുന്ന ഐക്യം (Unity found in the Church).
സഭ എന്ന വാക്ക് രണ്ട് അക്ഷരം കൊണ്ടു തീരുന്നതല്ല. യേശുക്രിസ്തു തൻ്റെ രക്തം കൊടുത്ത് വിലക്ക് വാങ്ങിയതാണ് നാം ഇന്ന് കാണുന്ന ദൈവ സഭ. ഈ സഭയിൽ വലിയവരും ചെറിയവരും, വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരും, സമ്പത്തുള്ളവരും ഇല്ലാത്തവരും, കറുത്തവരും വെളുത്തവരുമായ സമ്മിശ്ര കൂട്ടമാണ് ദൈവസഭയിൽ ഉള്ളത്. സകല ഭാഷയിൽ നിന്നും ജാതിയിൽ നിന്നും കുലത്തിൽ നിന്നും ദൈവം വിളിച്ചു വേർതിരിച്ചവരാണ് ദൈവസഭക്കകത്ത് ഇന്നു കാണുന്ന ഭൂരിപക്ഷം ആൾക്കാരുമെന്ന് നാം മറക്കാതിരിക്കട്ടെ. ദൈവം വേർതിരിച്ചവരെ വിധിക്കുവാനോ അവരുടെ മേൽ അനാവശ്യമായി വാദഗതികളിൽ ഇടപെടുവാനോ ആർക്കും ഈ ലോകത്തിൽ ദൈവം അവകാശം കൊടുത്തിട്ടില്ല എന്ന് നമ്മൾ മറന്നുപോകാതിരിക്കട്ടെ. സഭയുടെ കെട്ടു പണിക്ക് നാമെല്ലാവരും ഐക്യതയുടെ തൂണുകളാണ് എന്ന് ചിന്തിച്ച് ദൈവ സഭക്ക് സഹായമാകട്ടെ. സഭ ദൈവത്തിൻ്റെതു മാത്രം സഭക്ക് വേണ്ടി ചെലവിട്ടത് യേശുക്രിസ്തു വിൻ്റെ രക്തമാണ്. ആ രക്തത്തിൻ്റെ വില ആർക്കും വർണ്ണിക്കുവാൻ കഴിയുന്നതിലുമപ്പുറമത്രേ.
3. സമൂഹത്തിൽ കാണുന്ന ഐക്യം (Unity Seen in the Society).
ദൈവമക്കളെന്ന് അവകാശപ്പെടുന്ന നമ്മുടെ ഓരോരുത്തരുടെയും സ്വഭാവവും ഇടപെടലുകളും കണ്ടു വേണം ജാതികളായ മറ്റുള്ളവർ സമൂഹത്തിൽ നിന്നും ദൈവത്തെ കണ്ടുമുട്ടുവാൻ എന്ന് നാം മറക്കാതിരിക്കട്ടെ. നമ്മളെക്കുറിച്ചുള്ള നല്ല മതിപ്പ് അവർക്ക് ഉണ്ടാകണം, കുടിക്കുന്ന വെള്ളം മുതൽ ശ്വസിക്കുന്ന വായുവരെ ക്രിസ്തുവിൻ്റെ നാമത്തിനായി ഏല്പിച്ച് പ്രാർത്ഥിച്ചു വേണം ഈ ലോകത്തിൽ ഒരു വിശ്വസി ജീവിക്കുവാൻ. മറ്റുള്ളവരോട് അധികം സുവിശേഷം പറയുന്നതിനെക്കാൾ നല്ലത് സമൂഹത്തിൽ നമ്മെത്തന്നെ സാക്ഷികളായി നിലനിറുത്തി നമ്മുടെ ജീവിതത്തെ യേശുക്രിസ്തു പഠിപ്പിച്ച മാതൃകയിൽ നമ്മിലുള്ള ഉത്തരവാദിത്വങ്ങൾ ധൈര്യമായി നിറവേറ്റുക. വിശുദ്ധമായ ജീവിതം നയിക്കുക എന്നതാണ്. നമ്മുടെ ഐക്യതയുള്ള ജീവിതമാകണം ക്രിസ്തുവിൻ്റെ സുവിശേഷം. സാക്ഷികളുടെ വലിയൊരു സമൂഹം നമുക്ക് ചുറ്റുമുണ്ട് എന്ന് ചിന്തിച്ച് നമ്മുടെ ഓട്ടം സ്ഥിരതയോടെ ഓടാൻ ശ്രമിച്ചാൽ മറ്റുള്ളവരെക്കൂടെ ക്രിസ്തുവിലേക്ക് അടുപ്പിക്കുവാൻ കഴിയും എന്നതിൽ സംശയം വേണ്ട.
4. രാജ്യങ്ങളിൽ കാണുന്ന ഐക്യം (Unity Seen in the Nations).
ഈ കാലഘട്ടങ്ങളിൽ നാലു ചുറ്റിലും തലപൊക്കി നോക്കിയാൽ അന്യോന്യം രാജ്യങ്ങൾ തമ്മിൽ അടിപിടി കൂടുന്നതായി കേൾക്കുന്നു മാധ്യമങ്ങളിൽ കൂടി കണ്ടുകൊണ്ടിരിക്കുന്നു. രാജ്യം രാജ്യത്തോട് എതിർക്കുന്നു അവസാനം ശത്രുത നേടി യുദ്ധങ്ങളിൽ കലാശിക്കുന്നു. കൊച്ചു രാജ്യം വലിയ രാജ്യത്തെ എതിർക്കുന്നു ഒപ്പം വലിയ രാജ്യം കൊച്ചു രാജ്യത്തിനെതിരെ കൈയ്യേറ്റം ചെയ്യാൻ വില്ലു കുലച്ച് കച്ചകെട്ടി നിൽക്കുന്നു. രാജ്യങ്ങൾ തമ്മിലുള്ള അസ്വരസതക്ക് കാരണം ഐക്യത നഷ്ടപ്പെട്ടതാണ് എന്ന് മറക്കരുത്. സ്വസ്തതകൾ നഷ്ടപ്പെട്ട് യുദ്ധത്തിൻ്റെ താണ്ഡവത്തിൽ രാജ്യങ്ങൾ നൃത്തം ചെയ്യുന്നു ഒപ്പം മത്തനെപ്പോലെ നടനമാടി മാഞ്ചാടുന്നു. ഒരു സ്വസ്തതയുമില്ലാതെ പാർക്കുന്ന സാധുജനങ്ങൾ വ്യഗ്രത കൊള്ളുന്നു. ഐക്യത നഷ്ടപ്പെട്ട കാരത്തത്താൽ നരകയാതന അനുഭവിക്കുന്നതായി ദൈനംദിനം മറ്റുള്ളവരിൽ കൂടി കേൾക്കുന്നു നമ്മുടെ കണ്ണാൽ ചിലതൊക്കെ കണ്ടുവരുന്നു. പണ്ട് ആരോ പറഞ്ഞിട്ടുള്ളതുപോലെ അടി തെറ്റിയാൽ ആനയും വീഴും എന്ന പറയുന്നതുപോലെ രാജ്യങ്ങൾ തമ്മിലുള്ള കലകം മനുഷ്യ ജീവനുകൾക്ക് ഭീക്ഷണിയായിക്കൊണ്ടിരിക്കുന്നു. ഈ ലോകത്തിലെ ഐക്യതയുടെ കുറവു നികത്താൻ യേശുക്രിസ്തുവിന് മാത്രമേ കഴിയുകയുള്ളു എന്നത് ഇവിടെ ലജ്ജ കൂടാതെ ഉറക്കെ വിളിച്ചു പറയട്ടെ. യേശുക്രിസ്തു പറഞ്ഞതുപോലെ ഈ ലോകത്തിൽ ഇനിയും താൻ വരും തൻ്റെ വിശുദ്ധരെ ചേർക്കുന്ന അവരുടെ കണ്ണുനീർ തുടക്കുന്ന നാൾ അതിവിദൂരമല്ലാ എന്ന് ചിന്തിച്ച് നമ്മുടെ മുമ്പിലുള്ള ഓട്ടം വിശ്വസ്തതയോടെ ഓടി നല്ല അന്ത്യം പ്രാപിക്കുവാൻ ഓടുക. ഐക്യമായി നിന്ന് ദൈവ വേലയിൽ ഇനിയും നമുക്ക് പങ്കാളികളാകാം.
ഐക്യമായി ചേർന്ന് കർത്താവിൻ്റെ മാറ്റമില്ലാത്ത സുവിശേഷം ധൈര്യമായി വിളമ്പരം ചെയ്യാം. ലജ്ജ കൂടാതെ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടികളോടും സുവിശേഷം പങ്കുവക്കാം ആപ്ക്കോണിലെ എല്ലാ അണിയറ പ്രവർത്തകർക്കുമൊപ്പം ഈ ജയ്ത്രയാത്രയിൽ നമുക്കും സാക്ഷികളാകാം. നമ്മുടെ മുമ്പിലുള്ള മലകളും, കുന്നുകളും, ഗ്രാമങ്ങളും, പട്ടണങ്ങളും ഐക്യമായി നമുക്ക് കീഴടക്കാം. ദേശം നമ്മെ കൈ നീട്ടി വിളിക്കുന്നു "പോകാം നമുക്ക് ക്രിസ്തുവിനായി നേടാം നമ്മുക്ക് ആത്മാക്കളെ" സുവിശേഷത്തിന് അതിർവരമ്പുകളില്ല ഈ സത്യസുവിശേഷം ഐക്യമായി നിന്നുകൊണ്ടു നമുക്ക് ബൈബിളിലെ വാക്യം ധൈര്യമായി ഒറ്റ ശബ്ദത്തിൽ വിളിച്ചു പറയാം......
"മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല (അപ്പൊ. പ്രവൃത്തികൾ 4:12).