ആരോഗ്യ സംവിധാനങ്ങളെ സമ്മർദത്തിലാക്കി സംസ്ഥാനത്ത് പകർച്ചപ്പനി കുതിച്ചുയരുന്നു
Reporter: News Desk 04-Jul-20222,252
പത്ത് ദിവസത്തിനിടെ 1,44,524 പേരാണ് പനി ബാധിതരായി ചികിത്സ തേടിയത്. സർക്കാർ ആശുപത്രികളിൽ പനി ക്ലിനിക്കുകൾ തുടങ്ങിയെങ്കിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജനറൽ ആശുപത്രികൾവരെ പനിബാധിതരെ കൊണ്ട് നിറയുകയാണ്. ജൂൺ ആദ്യവാരം ശരാശരി 6000-7000 പനിക്കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ജൂലൈ ആദ്യംതന്നെ പ്രതിദിന കേസുകൾ 15,000 പിന്നിട്ടു.
ഡെങ്കിപ്പനിയും
എലിപ്പനിയും വർധിക്കുന്നു. പത്ത് ദിവസത്തിനിടെ 272 പേർക്ക്
ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 1033 പേരിൽ ഡെങ്കിപ്പനി ബാധ സംശയിക്കുന്നു. ഇക്കാലയളവിൽ 63 എലിപ്പനി കേസുകളും
റിപ്പോർട്ട് ചെയ്തു. ആരോഗ്യപ്രവർത്തകർ വ്യാപകമായി രോഗബാധിതരാകുന്നതാണ്
ചികിത്സകേന്ദ്രങ്ങൾ നേരിടുന്ന വെല്ലുവിളി. ജീവനക്കാരുടെ ക്ഷാമം
തുടരുന്നതിനിടെയാണ് പകർച്ചവ്യാധികളുടെ പ്രഹരം. ജൂണിൽ 3,50,783 പേർക്കാണ് പകർച്ചപ്പനി ബാധിച്ചത്. 623 പേർക്ക്
ഡെങ്കിപ്പനിയും 235 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. വിവിധ പനികൾ
ബാധിച്ച് ഒരു മാസത്തിനിടെ 44 പേർ മരിച്ചു.
ജൂണിൽ 2,414 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. ആറുപേർ
മരിച്ചു. 348 പേർ എലിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടി. ആറ്
മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 21 പേരാണ്. 32 ദിവസത്തിനിടയിൽ 70,441 പേർക്ക് വയറിളക്കം പിടിപ്പെട്ടു.