ആരോഗ്യ മേഖലയിൽ സുപ്രധാന നേട്ടം കരസ്ഥമാക്കി ഇന്ത്യ

സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാനുള്ള ആദ്യ തദ്ദേശീയ വാക്‌സിൻ ഇന്ത്യ വികസിപ്പിച്ചു. സിറം ഇൻസ്റ്റിറ്റ്യൂട്ട് തലവൻ അദർ പുനെവാലയാണ് ഇക്കാര്യം അറിയിച്ചത്. മാസങ്ങൾക്കുള്ളിൽ വാക്‌സിൻ വിപണിയിലെത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.


വാക്‌സിന്റെ വില 200 രൂപ മുതൽ 400 രൂപ വരെയായിരിക്കും. 90 ശതമാനം ഫലപ്രാപ്തി നൽകുന്നതാണ് വാക്‌സിൻ എന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നത്. 9 മുതൽ 14 വരെ പ്രായമുള്ള പെൺകുട്ടികൾക്കായിരിക്കും വാക്‌സിൻ നൽകുന്നത്. ഈ പ്രായമുള്ള കുട്ടികളിൽ രണ്ട് ഡോസ് വാക്‌സിൻ നൽകേണ്ടി വരും. ഒമ്പതാം വയസ്സിലാണ് ആദ്യ ഡോസ് നൽകുക. അടുത്ത ഡോസ് 6 മുതൽ 12 മാസം വരെയുള്ള കാലയളവിനുള്ളിൽ നൽകുമെന്ന് അദ്ദേഹം വിശദമാക്കി.

പതിനഞ്ച് വയസ്സിന് മുകളിലുള്ള പെൺകുട്ടികളിൽ പൂർണ പ്രയോജനം ലഭിക്കാൻ മൂന്ന് ഡോസ് വാക്‌സിൻ നൽകേണ്ടി വരും. വാക്‌സിനിൽ വൈറസിന്റെ ഡിഎൻഎയെ ജീവനുള്ള മറ്റ് ഘടകങ്ങളോ ഇല്ലാത്തതിനാൽ പാർശ്വഫലങ്ങളെ കുറിച്ച് പേടിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെർവിക്കൽ ക്യാൻസർ ഉണ്ടാക്കുന്ന ക്വാഡ്രിവാലന്റ് ഹ്യൂമൻ പാപ്പിലോമ വൈറസിനെ പ്രതിരോധിക്കുന്നതാണ് പുതിയ വാക്‌സിൻ.

RELATED STORIES