പോക്സോ കേസിൽ ആരോപണ വിധേയയായ അമ്മ നിരപരാധിയെന്ന് കോടതി

കോളിളക്കം സൃഷ്ടിച്ച കടയ്ക്കാവൂർ പോക്സോ കേസിൽ ആരോപണ വിധേയയായ അമ്മ നിരപരാധിയാണെന്ന വിധിയിൽ ഉറച്ച് കോടതി. കേസിൽ അമ്മ നിരപരാധിയാണെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച മകന് തിരിച്ചടി നേരിടുമ്പോൾ നീതി ലഭിക്കുന്നത് അമ്മയ്ക്കാണ്. അമ്മയ്‌ക്കെതിരായ മകന്‍റെ ഹര്‍ജി ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ ബി പര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ച് ആണ് ഇന്നലെ തള്ളിയത്.


ആരോപണവിധേയായ അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടും അമ്മയുടെ ജാമ്യവും റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. അമ്മയ്ക്ക് എതിരായ മൊഴി ആരുടെയും പ്രേരണ കൊണ്ടല്ലെന്നും, പിതാവ് അമ്മയ്ക്ക് എതിരെ പരാതി നൽകാൻ പ്രേരിപ്പിച്ചിട്ടില്ലെന്നും മകന്‍റെ ഹർജിയിൽ പറഞ്ഞിരുന്നു. എന്നാൽ, ഈ ആവശ്യങ്ങൾ ഇപ്പോൾ സുപ്രീം കോടതിയും തള്ളിയതോടെ, കടയ്ക്കാവൂർ അമ്മയ്ക്ക് നീതി കിട്ടിയെന്ന് പൊതുജനം പറയുന്നു.

അമ്മ 10 വയസ്സ് മുതൽ സ്വന്തം മകനെ പീഡിപ്പിച്ചു എന്ന കേസ് ഫാബ്രിക്കേറ്റഡ് തന്നെയാണ് എന്ന് കേസിന്റെ തുടക്കം തന്നെ വാദിച്ചവർ ഉണ്ടായിരുന്നു. ഒരമ്മയ്ക്ക് തന്റെ മകനോട് ഒരിക്കലും അങ്ങനെ ചെയ്യാൻ കഴിയില്ലെന്ന് വാദിച്ച പക്ഷക്കാർക്ക് കൂടി ആശ്വാസമാകുന്നതാണ് സുപ്രീം കോടതി നടപടി. കുട്ടിയുടെ അച്ഛനാണ് ഇതിന് പിന്നിലെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.

മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് ഡോ. ദിവ്യ ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ വർഷം ജൂണിൽ റിപ്പോർട്ട് നൽകിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തലുകളും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും കണക്കിലെടുത്താണ് അന്വേഷണ സംഘം കോടതിയിൽ റിപ്പോര്‍ട്ട് സമർപ്പിച്ചത്. വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോള്‍ കുട്ടി അശ്ലീല വീഡിയോ കാണുന്നത് കണ്ടുപിടിച്ചു. ഈ സമയം രക്ഷപ്പെടാന്‍ അമ്മ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അമ്മയ്ക്ക് എതിരായ കുട്ടിയുടെ പരാതിക്ക് പിന്നില്‍ പരപ്രേരണയില്ലെന്നും അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

RELATED STORIES