ഖത്തർ ലോകകപ്പിൽ ക്വാര്‍ട്ടർ ഉറപ്പിക്കാൻ ബ്രസീലും ക്രൊയേഷ്യയും ഇന്നിറങ്ങും

അവസാന മത്സരത്തില്‍ കാമറൂണിനോട് തോല്‍വി വഴങ്ങേണ്ടി വന്ന കാനറികളുടെ എതിരാളികള്‍ തങ്ങളുടെ അവസാന മത്സരത്തില്‍ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന ദക്ഷിണ കൊറിയയാണ്. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.

8.30ന് നടക്കുന്ന ഇന്നത്തെ ആദ്യ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യ ഏഷ്യന്‍ രാജ്യമായ ജപ്പാനെ നേരിടും. അതേസമയം പ്രീ ക്വാര്‍ട്ടർ മത്സരത്തില്‍ സൂപ്പര്‍ താരം നെയ്മര്‍ കളിക്കാനിറങ്ങുമെന്ന സൂചന പരിശീലകന്‍ ടിറ്റെ നല്‍കിയിരുന്നു. ഗ്രൂപ്പ് ഘട്ടങ്ങളിലെ ആദ്യ മത്സരത്തില്‍ കണങ്കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന നെയ്മര്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാം സൂപ്പർ താരം സണ്‍ ഹ്യൂം മിന്നാണ് ദക്ഷിണ കൊറിയയുടെ പ്രതീക്ഷ. അതേസമയം, വമ്പന്മാരെ അട്ടിമറിച്ചും മികച്ച കളി പുറത്തെടുത്തും ഞെട്ടിച്ച ടീമാണ് ജപ്പാന്‍. കോസ്റ്ററിക്കയോട് തോറ്റതൊഴിച്ചാല്‍ ഒരു ഏഷ്യന്‍ രാജ്യത്തില്‍ നിന്നും പ്രതീക്ഷിക്കാത്ത പ്രകടനമായിരുന്നു സമുറായികള്‍ പുറത്തെടുത്തത്.

രണ്ട് മുന്‍ ചാമ്പ്യന്മാരെ അട്ടിമറിച്ചുകൊണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ജപ്പാന്റെ നോക്കൗട്ട് പ്രവേശനം. ലഭിക്കുന്ന അവസരങ്ങളിലെല്ലാം മുതലെടുക്കാൻ കെല്‍പ്പുള്ള താരങ്ങളാണ് ടീമിന്റെ ശക്തി. ജപ്പാന്‍ നേടിയ നാല് ഗോളുകളില്‍ മൂന്നും പകരക്കാരായി കളത്തിലിറങ്ങിയ താരങ്ങളാണ്. എന്നാൽ, നിര്‍ണായക മത്സരത്തില്‍ ബെല്‍ജിയത്തോട് സമനില നേടിയാണ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ പ്രവേശനം നേടുന്നത്.

RELATED STORIES