ബൈക്കും നാശം വിതറുന്ന ബാല്യ, കൗമാരങ്ങൾ
Reporter: News Desk 28-Oct-20196,605

ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥികൾ മരിച്ചു . അമിതവേഗം, ഹെൽമറ്റുമില്ല: വിദ്യാർഥികൾ ഓടിച്ച 30 ബൈക്കുകൾ പോലീസ് പിടികൂടി. ഇതൊക്കെ അടുത്തകാലത്തു പത്രങ്ങളിൽ വന്ന ചില വാർത്തകളാണ് . സെക്കൻഡുകൾ കൊണ്ട് 100 കിലോമീറ്റർ വേഗം കൈവരിക്കുന്ന സ്പോര്ട്സ് ബ്രാന്ഡ് ബൈക്കുകൾ നിരത്തുകളിലൂടെ ചീറിപ്പായുന്നവരിലേറെയും പ്രായപൂര്ത്തിയാകാത്തവരാണ്. പല കുട്ടികളും വീട്ടിലെ സാഹചര്യം മുതലെടുത്താണ് ബൈക്കുകൾ സ്വന്തമാക്കുന്നത് .പിതാവ് വിദേശത്തുള്ള കുട്ടികളാണ് ഇത്തരത്തിൽ ബൈക്ക് വാങ്ങാൻ വീട്ടിൽ പ്രശ്നമുണ്ടാകുന്നത് . വീട്ടിൽ അമ്മയുടെ അടുത്ത ബൈക്ക് വാങ്ങാൻ വഴക്ക് കൂട്ടും. വഴങ്ങുന്നില്ല എന്നു കണ്ടാൽ പഠനം ഉഴപ്പും എന്നാകും ഭീഷണി. വീട്ടിൽ നിന്നു ഇറങ്ങിപോകും, നാടു വിടും, ചത്തു കളയും എന്നിങ്ങനെ നമ്പറുകൾ ഇറക്കും. ഒടുവിൽ ഗത്യന്തരമില്ലാതെ അമ്മമാർമക്കൾക്ക് ബൈക്ക് വാങ്ങിക്കൊടുക്കും. സെക്കന്റുകൾ കൊണ്ട് 100 കിലോമീറ്റര് വേഗം കൈവരിക്കുന്ന സ്പോര്ട്സ് ബ്രാന്ഡ് ബൈക്കിൽ പിന്നെ ചീറിപ്പായാൻ തുടങ്ങുകയായി. ചെറുപ്പത്തിന്റെ തിളപ്പിൽ പാഞ്ഞു എതിരെ വരുന്ന വാഹനങ്ങളില് ഇടിച്ചോ, നിര്ത്തിയിട്ട വാഹനങ്ങളില് ഇടിച്ചോ ഒക്കെയാവും മിക്കവാറും അപകടങ്ങൾ.
ഇന്ന് മൊബൈലും, ടാബും മുട്ടിലിഴയുന്ന കുട്ടികളുടെ പോലും ഹരമാണ്. കെ. ജി ക്ലാസ്സിൽ പഠിക്കുന്ന കുട്ടി മൊബൈൽ വാങ്ങിത്തരാൻ പറയുന്നത് ഒരു അതിശയോക്തിയല്ല. മാതാപിതാക്കൾ വാങ്ങി നൽകിയില്ലെങ്കിൽ വേറെ വഴിയിലൂടെ സംഘടിപ്പിക്കാൻ കുട്ടികൾ ശ്രമിക്കും. ഈയിടെ പാലക്കാട്ടു നടന്ന സംഭവം അതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
മൊബൈലിനായി വാശി പിടിച്ച എട്ടാംക്ളാസുകാരനെ അച്ഛന് വഴക്കുപറഞ്ഞു. കുറച്ചുദിവസം പിണങ്ങിനടന്ന കുട്ടിയുടെ ബാഗ് പരിശോധിച്ച അച്ഛന് കണ്ടത് പുതിയ. അച്ഛന് കണ്ടത് പുതിയ മൊബൈൽ ഫോൺ. ചോദ്യം ചെയ്തപ്പോള് അവന് പരിഹാസം. അടി കിട്ടിയപ്പോള് ഒരു ചേട്ടന് വാങ്ങിത്തന്നതാണെന്ന മറുപടി. കൂടുതൽ അന്വേഷിച്ചപ്പോഴേക്കും കുട്ടി മയക്കുമരുന്നു സംഘത്തിന്റെ കൈയ്യിൽപെട്ടിരുന്നു.
മൈതാനത്തിറങ്ങി ഫുട്ബോളോ ക്രിക്കറ്റോ ഷട്ടിൽ ബാഡ്മിന്റനോ കളിക്കുന്നതിനേക്കാൾ താൽപര്യം മുറിക്കുള്ളിൽ മുറിക്കുള്ളിൽ മണിക്കൂറുകളോളം മൊബൈലിൽ ഗെയിം കളിക്കാനാണ്. കുട്ടികളെ ഇത്തരം ശീലങ്ങളിലേക്ക് എത്തിക്കുന്നതിൽ മാതാപിതാക്കൾക്കും പങ്കുണ്ട്.
ഇന്ത്യൻ എക്സ് പ്രസ്സ് പത്രത്തിൽ വന്ന വാർത്തയിൽ ഗോവയിൽ ഒരു പതിനേഴുകാരി പെൺകുട്ടി തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവം ഞെട്ടിക്കുന്നതാണ്. മൊബൈൽ ഫോൺ വാങ്ങികൊടുക്കാത്തതാണ് പെൺകുട്ടിയെ പ്രകോപിപ്പിച്ചത് . വേറൊരു സംഭവത്തിൽ മധുരയിൽ പത്തൊൻപതുകാരനായ കോളേജ് വിദ്യാർഥി, ബൈക്ക് വാങ്ങി നല്കാൻ മാതാപിതാക്കൾ തയ്യാറാകാത്തതിനെത്തുടർന്നു ജീവനൊടുക്കി. കുട്ടികളുടെ ഇത്തരം നിർബന്ധങ്ങൾ അപകടകരമായ നിലയിലേക്ക് മാറിയിരിക്കുന്നു സാമ്പത്തികമായി സാധാരണ കുടുംബമാകട്ടെ, മിഡിൽ ക്ലാസ് ആകട്ടെ, അല്ലെങ്കിൽ ഉയർന്ന സാമ്പത്തികമുള്ളവരാകെട്ടെ കുട്ടികളുടെ ഇത്തരം നിർബന്ധങ്ങളും , വാശികളും വലിയ തലവേദനയാകാറുണ്ട്.
കൊച്ചുകുട്ടികൾ കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുക്കാൻ നിർബന്ധം പിടിക്കാറുണ്ട്. അല്പം പ്രായം കൂടിയ കുട്ടികൾ ഗെയിം കളിക്കാൻ പ്ലേ സ്റ്റേഷനോ, ക്രിക്കറ്റ് ബാറ്റോ, ഫുട്ബോൾ ബുട്ടോ ഒക്കെ വേണമെന്ന് പറയാറുണ്ട്. ഇതെല്ലാം പഴയ കാലം. ഇന്ന് കൊച്ചു കുട്ടികൾ വരെ ഐ പാഡോ, ഐ ഫോണോ, കൗമാരക്കാരായ കുട്ടികൾ ലക്ഷങ്ങൾ വില വരുന്ന ബൈക്കോ ഒക്കെ വാങ്ങിക്കൊടുക്കാൻ മാതാപിതാക്കന്മാരെ സമ്മർദ്ദത്തിലാക്കാറുണ്ട്.
ചില മാതാപിതാക്കളുണ്ട് മക്കൾ എന്ത് ചോദിച്ചാലും കടം വാങ്ങിച്ചായാലും, വസ്തു വിറ്റിട്ടായാലും സാധിച്ചു കൊടുക്കും. മക്കളെ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ വളർത്തും. ഗൾഫിൽ ജോലി ചെയ്യുന്ന ചില ഗൃഹനാഥന്മാർ ഇത്തരക്കാരാണ്. രണ്ടു വർഷം കൂടുമ്പോൾ നാട്ടിൽ വരുന്ന ഇവർ, ചുരുങ്ങിയ അവധിക്കാലത്തു മക്കളെ പരമാവധി സന്തോഷിക്കാൻ അവർക്ക് എല്ലാം വാങ്ങിക്കൊടുക്കും. മാതാവ് തനിച്ചു കുടുംബം നടത്തുന്ന, പിതാവ് വിദേശത്തായ അവസ്ഥയിൽ കുട്ടികളും അമ്മയും കൂടി അയച്ചുതരുന്ന പണമെല്ലാം ധുർത്തടിക്കാറുണ്ട്.
വീട്ടിൽ നിന്നു അടിച്ചുപൊളിക്കാനും, ചെത്തിനടക്കാൻ ബൈക്ക് വാങ്ങാനും, സ്മാർട്ട് ഫോൺ വാങ്ങാനും ഒക്കെ പണം കിട്ടാതെ വരുമ്പോൾ, കഞ്ചാവ് വിൽക്കാനും, മോഷ്ടിക്കാനും , ഗുണ്ടാ പണിക്കും ഒക്കെ തയ്യാറാവുന്ന കൗമാരക്കാരുണ്ട്. ഇത് അപകടകരമായ പ്രവണതയാണ്.
എങ്ങനെ കുട്ടികളുടെ ഇത്തരം ആവശ്യങ്ങളെ സമീപിക്കണം? കുടുംബങ്ങളിൽ സംഘർഷങ്ങൾ എങ്ങനെ ഒഴിവാക്കാം? ഇതിനുത്തരം തേടുന്നതിനുമുമ്പ് കുട്ടികൾ എന്തുകൊണ്ട് ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നു എന്ന് ചിന്തിക്കണം. പലപ്പോഴും നാം കുട്ടികൾ സഹപാഠികളിൽ നിന്നോ, സമപ്രായക്കാരിൽ നിന്നോ അനുഭവിക്കുന്ന സമ്മർദ്ദങ്ങൾ ( Peer Pressure ) മനസിലാക്കുന്നില്ല. കൂടെ പഠിക്കുന്ന കുട്ടികൾക്കെല്ലാം സ്മാർട്ട് ഫോണുള്ളപ്പോൾ, ഫോണില്ലാത്തതോ അല്ലെങ്കിൽ വെറും ഓർഡിനറി ബ്രാൻഡ് ഫോൺ മാത്രമുള്ളതോ കുട്ടികളെ പലപ്പോഴും പരിഹാസപാത്രമാക്കാറുണ്ട്. ഇത്തരം സംഭവങ്ങൾക്ക് ഈ ലേഖകൻറെ അധ്യാപക ജീവിതത്തിൽ സാക്ഷ്യം വഹിച്ചിട്ടുണ്ട്. കൂടെയുള്ള കുട്ടികൾ ഐ പാഡോ, ഐ ഫോണോ ഉപയോഗിക്കുമ്പോൾ, അതില്ലാത്ത കുട്ടികൾക്ക് ഒരു തരം അപകർഷതയൂണ്ടാകാറുണ്ട്.
രണ്ടാമത് പുതിയ കാലഘട്ടത്തെ മനസിലാക്കാൻ മാതാപിതാക്കൾ പരാജയപ്പെടുന്നു. പല മാതാപിതാക്കന്മാരും ഇപ്പോഴും പഴയ കാലഘട്ടത്തിന്റെ തടവറയിലാണ്. 'ഞങ്ങളുടെ കുട്ടിക്കാലത്തു രണ്ടു നേരം വയറു നിറച്ചു ഭക്ഷണം കിട്ടിയാൽ തന്നെ ഭാഗ്യം'. 'ഇന്നത്തെ പിള്ളാരുടെ അഹങ്കാരം നോക്കണേ' എന്നൊക്കെ പറയുന്ന മാതാപിതാക്കളെ കണ്ടിട്ടുണ്ട്.
കുട്ടികളുടെ സമീപനത്തിലും വലിയ പ്രശ്നങ്ങളുണ്ട്. വീട്ടിലെ സാമ്പത്തിക നില നോക്കാതെ മാതാപിതാക്കളെ വിഷമത്തിലാക്കുന്ന കുട്ടികളുണ്ട്. കൂടെ പഠിക്കുന്ന ഡോക്ടരുടെയോ , ബിസിനസുകാരുടെയോ മക്കൾ ബുള്ളറ്റോ, ഐ ഫോണോ ഉപയോഗിക്കുന്നു എന്ന് കരുതി കുറഞ്ഞ വരുമാനക്കാരായ മാതാപിതാക്കളെ ഇതെല്ലാം വാങ്ങി നല്കാൻ പ്രേരിപ്പികുന്ന കുട്ടികൾ കുടുംബത്തെ സാഹചര്യങ്ങളെപ്പറ്റി അറിയാത്തവരാണ്.
മാതാപിതാക്കൾ ചെറുപ്പത്തിലേ കുട്ടികളെ വീട്ടിലെ അവസ്ഥകൾ അറിയിച്ചു വളർത്തണം. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാനും മറ്റുമുള്ള കാര്യങ്ങളിൽ അവരെ ഭാഗഭാക്കണം. ഒരു സാമ്പത്തിക സാക്ഷരതയുള്ളവരാക്കി ( Economic Literacy ) കുട്ടികളെ വളർത്തികൊണ്ടുവരണം. വീട്ടിലെ വരുമാനം, ചിലവുകൾ ഇവ കുട്ടികളെ അറിയിക്കണം,
ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ ചൊല്ല്. ചെറുപ്പത്തിലേ കുട്ടികളുടെ എല്ലാ ആവശ്യങ്ങൾക്കും വഴങ്ങികൊടുത്താൽ പിൻകാലത്തു അവർ പിടിവാശിക്കാരാവും. അതിനാൽ കുട്ടികളുടെ ആവശ്യങ്ങൾ വേണ്ടത്, വേണ്ടാത്തത് എന്നിങ്ങനെ അവരെ ബോധ്യപ്പെടുത്തണം.
വീട്ടിൽ നിന്നുമല്ലാത്ത പണം, മൊബൈൽ ഫോൺ, മറ്റു സാധനങ്ങൾ ഇവ കുട്ടികളുടെ പക്കൽ കണ്ടാൽ അപകടം കാണണം. ഗൾഫിലുള്ള ഗൃഹനാഥന്മാർ തങ്ങളുടെ യഥാർത്ഥ വരുമാനം മറച്ചുവച്ചു, പൊങ്ങച്ചം കാട്ടാൻ കടം വാങ്ങിയും, ഓവർ ടൈം ചെയ്തും കിട്ടുന്ന പണം മുഴുവൻ നാട്ടിലേക്ക് അയച്ചുകൊടുക്കരുത്. അത്യാവശ്യ ചിലവിന് കാശു കൊടുത്താൽ മതിയാവും.
സാമ്പത്തിക അച്ചടക്കം, ധുർത്ത് ഒഴിവാക്കൽ, ആവശ്യങ്ങൾ (Necessities) അനാവശ്യങ്ങൾ ( Luxuries) ഇവ വേർതിരിക്കാനുള്ള കഴിവ് തുടങ്ങിയ കാര്യങ്ങൾ സിലബസിന്റ്റെ ഭാഗമാക്കണം. സ്കൂൾ പാഠ്യപദ്ധതിയിൽ സാമ്പത്തിക സാക്ഷരത പഠനവിഷയമാക്കണം.
പണ്ടൊക്കെ കുട്ടികളിലെ സമ്പാദ്യ ശീലം വളർത്തുന്നതിനായി സ്കൂളുകളിൽ ബാങ്കുമായും, പോസ്റ്റ് ഓഫീസുമായും ഒക്കെ സഹകരിച്ചു സേവിങ് അക്കൗണ്ടുകൾ തുറക്കുമായിരുന്നു. പണത്തിന്റെ മൂല്യം അറിഞ്ഞു വളരാനും, സമ്പാദ്യത്തിന്റെ ഗുണങ്ങൾ മനസിലാക്കാനും ഇതു സഹായകരമായിരുന്നു. ഇത്തരം കാര്യങ്ങൾക്ക് സ്കൂളുകൾ പ്രധാന്യം കൊടുക്കണം.
കുട്ടികളുടെ ശാഠ്യത്തിനു വഴങ്ങിയാൽ, അവർ പുതിയ ആവശ്യങ്ങളുമായി വരും. നോ പറയേണ്ടിടത്തു നോ പറയാൻ ശീലിക്കണം. കുട്ടികൾ വിവിധ ആവശ്യങ്ങൾ പറഞ്ഞു വരുമ്പോൾ അവരുടെ നേരെ കടിച്ചുതിന്നാൻ ഭാവത്തിൽ ചെല്ലരുത്. സൗമ്യമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക.
ചെറുപ്പത്തിലേ കുട്ടികളെ ദൈവഭയത്തിലും, ആത്മീയ കാര്യങ്ങളിൽ തീക്ഷ്ണത ഉള്ളവരുമായി വളർത്തുക. ദൈവഭയം, അനുസരണം, മാതാപിതാക്കൾ, ഗുരുക്കന്മാർ, മുതിർന്നവർ എന്നിവരോടുള്ള ബഹുമാനം എന്നീ മൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുക. നമ്മുടെ ഉപദേശമല്ല, ജീവിത മാതൃകയാണ് കുട്ടികൾക്ക് വേണ്ടത്.
ബാല്യത്തിലെ കുട്ടികളെ ശിക്ഷിച്ചു വളർത്തണം. ‘’ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു; ശിക്ഷെക്കുള്ള വടി അതിനെ അവനിൽ നിന്നു അകറ്റിക്കളയും’’ (സദൃശ്യവാക്യങ്ങൾ 22:15) ‘’ബാലന്നു ശിക്ഷ കൊടുക്കാതിരിക്കരുതു; വടികൊണ്ടു അടിച്ചാൽ അവൻ ചത്തുപോകയില്ല’’ (സദൃശ്യവാക്യങ്ങൾ 23:13) ‘’വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകെക്കുന്നു; അവനെ സ്നേഹിക്കുന്നവനോ, ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു’’ (സദൃശ്യവാക്യങ്ങൾ 13:24) തുടങ്ങിയ വാക്യങ്ങൾ ശിക്ഷണത്തിന്റെ പ്രാധാന്യത്തെ കാണിക്കുന്നു.