പത്തനംതിട്ടയിൽ കൊവിഡ് വാക്‌സിന്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി അജ്ഞാതന്‍ കുത്തിവയ്പ് നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു

റാന്നി വലിയ കലുങ്ക് സ്വദേശി ചിന്നമ്മയ്ക്കാണ് അജ്ഞാതന്‍ കുത്തിവയ്‌പെടുത്തത്.

കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അജ്ഞാതന്‍ ചിന്നമ്മയ്ക്ക് കുത്തിവയ്‌പെടുത്തത്. വേണ്ടെന്ന് പറഞ്ഞെങ്കിലും അജ്ഞാതനായ യുവാവ് നിര്‍ബന്ധിക്കുകയായിരുന്നുവത്രേ. നടുവിന് ഇരുവശത്തും കുത്തിവയ്‌പെടുത്തു. ഇതിനുപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് തന്നെ നല്‍കി കത്തിച്ചുകളയാന്‍ നിര്‍ദേശിച്ചുവത്രേ.

സംഭവത്തില്‍ റാന്നി പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. അസാധാരണമായ സംഭവം തന്നെയാണിത്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ കയറിച്ചെന്ന് കൊവിഡ് വാക്‌സിന്‍ ആണെന്ന് കാട്ടി നിര്‍ബന്ധിച്ചാണ് കുത്തിവയ്‌പെടുത്തിരിക്കുന്നത്. ഇയാള്‍ സഞ്ചരിച്ചിരുന്നത് ഒരു വെള്ള സ്‌കൂട്ടറിലെന്നാണെന്നത് വ്യക്തമായിട്ടുണ്ട്. ഈ വണ്ടി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രതിയെ വൈകാതെ കണ്ടെത്താന്‍ സാധിക്കുമെന്ന് തന്നെയാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

കുത്തിവയ്പിനുപയോഗിച്ച സിറിഞ്ച് ചിന്നമ്മ നശിപ്പിച്ചിരുന്നില്ല. ഇതും പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കും. അതേസമയം ചിന്നമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. 66 വയസാണ് ഇവര്‍ക്ക്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇവിടെ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.

RELATED STORIES