ജപ്തി നടപടിക്കെത്തിയവർക്ക് മുന്നിൽ സ്വയം പോട്രോളൊഴിച്ച് തീകൊളുത്തി വീട്ടമ്മ മരിച്ചു

ഇടുക്കി : ഇടുക്കി നെടുങ്കണ്ടത്ത് സ്വകാര്യബാങ്കിന്റെ ജപ്തി നടപടിക്കിടെ തീ കൊളുത്തിയ വീട്ടമ്മ മരിച്ചു. ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു ഷീബ ആത്മഹത്യക്ക് ശ്രമിച്ചത്.

ഇവരെ രക്ഷിക്കുന്നതിനിടെ എസ്ഐക്കും വനിത പൊലീസിനും പൊള്ളലേറ്റിരുന്നു.ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവില്‍ ഓഫിസര്‍ അമ്പിളി എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

വീടിന്റെ മുൻ ഉടമ, ഷീബയും കുടുംബവും താമസിക്കുന്ന വീട് പണയം വച്ച് സ്വകാര്യബാങ്കിൽ പണം കടമെടുത്തിരുന്നു. 15 ലക്ഷം വായ്പയായി അടയ്‌ക്കാം എന്ന ഉറപ്പിന്റെ പുറത്താണ് ഷീബ വീട് വാങ്ങിയത്. എന്നാൽ പിന്നീട് സാമ്പത്തികാവസ്ഥ മോശമായതോടെ വായ്പ തിരിച്ചടയ്‌ക്കാൻ കഴിയാതെ വരികയായിരുന്നു.

തുടർന്ന് ജപ്തി ചെയ്യാനായി പൊലീസും ബാങ്ക് ജീവനക്കാരും എത്തിയതോടെ ഇവർ കയ്യിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു.

മനുഷ്യത്വ രഹിതമായ ബാങ്കിൻെറ നിലപാടിൽ പ്രതിക്ഷേധിച്ച് മഹിള കോൺഗ്രസിൻെറ നേതൃത്വത്തിൽ നെടുഃകണ്ടം ബാങ്കിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ബാങ്കിനെതിരെ കെ എസ് യു സംഘടിപ്പിച്ച മാർച്ചിലും പോലീസുമായി നേരിയ സംഘർഷം ഉണ്ടായി.

RELATED STORIES