ലോട്ടറികളുടെ പേരിൽ നടക്കുന്ന തട്ടിപ്പ് സംബന്ധിച്ച് പ്രവാസികൾക്ക് മുന്നറിയിപ്പുമായി പോലീസ്

സംസ്ഥാന ലോട്ടറിയുടെ പേരിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പ് സംബന്ധിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും അന്യസംസ്ഥാനക്കാരും പ്രവാസികളുമാണ് പ്രധാന ഇരകളെന്നും പോലീസ് അറിയിച്ചു. കേരള ലോട്ടറിയുടെ അവസാന അക്ക പ്രവചന മത്സരം, സ്‌ക്രാച്ച് ആൻഡ് വിൻ മത്സരം, വ്യാജ ഓൺലൈൻ സൈറ്റ് വഴി ടിക്കറ്റ് എടുക്കുന്നവർക്ക് സമ്മാനം ഉറപ്പാകുമെന്ന വാഗ്ദാനം എന്നിങ്ങനെ പലതരം തട്ടിപ്പാണ് നടക്കുന്നത്.

ടിക്കറ്റുകൾ സ്‌കാൻ ചെയ്ത് ചിത്രങ്ങളോ നറുക്കെടുപ്പ് നമ്പറുകളോ നവമാധ്യമങ്ങളായ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ടെലഗ്രാം തുടങ്ങിയവയിലൂടെ സംസ്ഥാനത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിൽ പോലും വിൽപ്പന നടത്തുന്നത് നിയമവിരുദ്ധമാണ്. ഓൺലൈൻ വഴിയുള്ള ടിക്കറ്റ് വില്പന തട്ടിപ്പിൽ വീഴാതിരിക്കുക. ലോട്ടറി ടിക്കറ്റ് എടുക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ ഏജന്റിൽ നിന്നും നേരിട്ട് തന്നെ എടുക്കണമെന്നാണ് നിർദ്ദേശം.

കേരള ഭാഗ്യക്കുറിയുടെ പേരിൽ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന വിധത്തിൽ നടത്തുന്ന നിയമലംഘനങ്ങൾക്ക് ലോട്ടറി നിയമങ്ങൾ പ്രകാരം ജാമ്യമില്ലാ വകുപ്പനുസരിച്ച് കടുത്ത ശിക്ഷ ലഭിക്കാം. ഭാഗ്യക്കുറി ടിക്കറ്റുകളിൽ കൃത്രിമം കാട്ടി സമ്മാനത്തിന് ഹാജരാക്കുക, വ്യാജമായ അവകാശവാദം ഉന്നയിക്കുകയും എന്നിവയും ശിക്ഷാർഹമാണ്. 1998 ലെ ലോട്ടറി റെഗുലേഷൻ ആക്ട്/ കേരള ലോട്ടറി ഭേദഗതി ചട്ടങ്ങൾ എന്നിവ പ്രകാരം കുറ്റവാളികൾക്ക് രണ്ടു വർഷം കഠിനതടവും പിഴയും രണ്ടും കൂടിയോ ശിക്ഷ ലഭിക്കാമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

RELATED STORIES