സംസ്ഥാനത്തെ കൊവിഡ് വ്യാപന കാലത്ത് 1300 കോടിയുടെ അഴിമതി നടന്നുവെന്ന ആരോപണവുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്

അന്നത്തെ സർക്കാർ ഈ അഴിമതിക്ക് മറുപടി പറഞ്ഞില്ല. ഇത്തവണ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഇതിന് മറുപടി പറയേണ്ടി വരും. മുൻ ആരോ​ഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്.

ഇക്കുറി തെരഞ്ഞെടുപ്പില്‍ പിപിഇ കിറ്റ് അഴിമതിയെപ്പറ്റി ജനങ്ങള്‍ ചോദിക്കും. കേരളം രാജ്യത്ത് കൊവിഡ് പ്രതിരോധത്തില്‍ മുന്‍പന്തിയിലാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചു. 1300 കോടിയുടെ അഴിമതിയില്‍ മുഖ്യമന്ത്രി പിണറായിയും അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജയും പ്രതികരിക്കാത്തത് എന്തേ?. സംസ്ഥാനത്തെ അഴിമതികളുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് അന്വേഷണം ആരംഭിക്കേണ്ടത്.

ഇപ്പോഴുള്ള രാഷ്ട്രീയം അഴിമതി നിറഞ്ഞതായി മാറി. അന്വേഷണ ഏജൻസികൾ പിണറായി വിജയന് മുന്നിൽ മുട്ട് മടക്കുകയാണ്. കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് സ്വന്തന്ത്രമായി പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇവിടെ നിലനിൽക്കുന്നത്. ആരോപണങ്ങൾ പലതും വന്നിട്ടും ഒരു തുമ്പു പോലും കണ്ടെത്താൻ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് അഴിമതികൾ പുറത്ത് കൊണ്ടുവന്നത്. സി പി ഐ എമ്മും – ബി ജെ പിയും കൊടുക്കൽ വാങ്ങൽ രാഷ്ട്രീയമാണ് നടത്തുന്നതെന്ന് എല്ലാവർക്കും നന്നായി അറിയാം. വരുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ അത് വിലപ്പോവില്ല. ഇരുപതിൽ ഇരുപത് സീറ്റും യുഡിഎഫിന് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED STORIES