രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അംഗീകാരം ലഭിച്ചതോടെ വഖഫ് ഭേദഗതി ബിൽ നിയമമായി

നിയമം പ്രാബല്യത്തിലാകുന്ന തീയതി പ്രത്യേക‌ വിജ്ഞാപനത്തിലൂടെ പ്രഖ്യാപിക്കും.

വഖഫ് ബിൽ നിയമമായതോടെ ഭേദഗതിക്കെതിരായ പ്രതിഷേധവും ശക്തമാവുകയാണ്. പ്രതിഷേധം രാജ്യവ്യാപകമാക്കാൻ മുസ്‌ലിം വ്യക്തി നിയമ ബോർഡ് തീരുമാനിച്ചു.

പ്രതിപക്ഷത്തിന്റെയും മുസ്‌ലിം സംഘടനകളുടെയും കടുത്ത എതിർപ്പിനിടെയാണ് ബിൽ പാസാക്കിയത്. യുണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡവലപ്മെന്റ് (ഉമീദ്) ആക്ട് എന്നായിരിക്കും ഇനി വഖഫ്‌ നിയമത്തിന്റെ പേര്. നിയമവുമായി ബന്ധപ്പെട്ട് ചട്ടങ്ങളും പുറത്തിറക്കും.

മലപ്പുറം, ദില്ലി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, വിജയവാഡ, പറ്റ്‌ന, റാഞ്ചി, മലേര്‍കോട്‌ല, ലഖ്‌നൗ എന്നിവിടങ്ങളിൽ പ്രതിഷേധം നടത്താനാണ് തീരുമാനം. ജെഎൻയു സർവകലാശാലയിൽ ഇന്ന് പ്രതിഷേധം നടക്കും. ദില്ലി ജാമിയ മിലിയ സർവകലാശാലയിലും വിദ്യാർത്ഥികൾ പ്രതിഷേധിക്കും.

ബില്ലില്‍ ഒപ്പ് വയ്ക്കരുതെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡും മുസ്ലീം ലീഗും രാഷ്ട്രപതിയോടഭ്യര്‍ത്ഥിച്ചിരുന്നു. ബില്ലിനെതിരെ കൂടുതൽ രാഷ്ട്രീയ പാർട്ടികൾ സുപ്രീകോടതിയെ സമീപിക്കാനുള്ള നീക്കത്തിലുമായിരുന്നു. ഇതിനിടയിലാണ് ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നത്.

RELATED STORIES