വിമാനത്തിനുള്ളിൽ ശ്വാസം കിട്ടാതെ പിടഞ്ഞ് മൂന്ന് വയസ്സുകാരൻ രക്ഷകനായി മലയാളി ഡോക്ടർ.
Reporter: News Desk 23-Feb-202640
മുംബൈ: മുപ്പതിനായിരം അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിനുള്ളിൽ ശ്വാസം കിട്ടാതെ പിടയുന്ന മൂന്നുവയസ്സുകാരൻ. ഓക്സിജൻ നില താഴേക്ക്. മരണം തൊട്ടടുത്തെത്തിയ നിമിഷങ്ങൾ. എന്നാൽ വിധിക്ക് തോറ്റ് കൊടുക്കാൻ ദുബായിലെ മലയാളി ഡോക്‌ടർ തയാറായിരുന്നില്ല. കൃത്യ സമയത്തെ ഇടപെടലിലൂടെ സ്റ്റീവ് എന്ന കുരുന്നിന്റെ ജീവൻ രക്ഷിച്ച ഡോ. സെസിൽ കുന്നപ്പിള്ളിയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലെ താരം.
സ്വപ്നമാണോ എന്ന് തോന്നിപ്പോയ വിളി ജോലി തിരക്കിന് ശേഷം നാട്ടിലേക്ക് അവധിക്ക് വരികയായിരുന്നു അൽ ഫുത്തൈം ഹെൽത്ത് കെയറിലെ സർജനായ ഡോ. സെസിൽ. വിമാനത്തിൽ മയക്കത്തിലായിരുന്ന അദ്ദേഹം പെട്ടെന്ന് ഒരു അനൗൺസ്മെന്റ് കേട്ടാണ് ഉണർന്നത്. ആരോ സഹായത്തിനായി വിളിക്കുന്നു. അതൊരു സ്വപ്നമാണോ എന്ന് എനിക്ക് ആദ്യം സംശയമുണ്ടായിരുന്നു. അടുത്തുണ്ടായിരുന്ന യാത്രക്കാരനോട് ചോദിച്ചപ്പോഴാണ് അത്യാഹിതമാണെന്ന് ഉറപ്പിച്ചത്-ഡോക്ടർ ഓർക്കുന്നു.
അമേരിക്കയിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു അക്കര കുടുംബത്തിലെ കുഞ്ഞ് സ്റ്റീവ്. ദുബായ് - കൊച്ചി യാത്രയ്ക്കിടെയാണ് കുട്ടിക്ക് അസ്വസ്‌ഥത അനുഭവപ്പെട്ടത്. ഡോക്ടർ എത്തുമ്പോൾ യു കെ യിൽ നിന്നുള്ള രണ്ട് ഡോക്ടർമാർ കുട്ടിയെ പരിശോധിക്കുന്നുണ്ടായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന പൾസ് ഓക്സിമീറ്റർ മുതിർന്നവർക്കുള്ളതായിരുന്നു. കുട്ടിയുടെ മൂന്ന് വിരലുകൾ ചേർത്തുപിടിച്ച് ഡോക്ടർ ഓക്സിജൻ നില അളന്നു. അത്അപകടകരമാംവിധം കുറവാണെന്ന് കണ്ടതോടെ പുതിയ ഓക്സിജൻ ടാങ്ക് എത്തിക്കാൻ പറഞ്ഞു.ഓക്സിജൻ കുറഞ്ഞതോടെ കുട്ടിക്ക് അപസ്‌മാര ലക്ഷണങ്ങൾ കണ്ടു. അപസ്മാരത്തിനുള്ള മരുന്ന് വിമാനത്തിലെ ജീവനക്കാർ നൽകിയെങ്കിലും അത് നൽകേണ്ടെന്ന് ഡോക്‌ടർ തീരുമാനിച്ചു. ആ മരുന്ന് നൽകിയാൽ കുട്ടിയുടെ ശ്വാസോച്ഛ്വാസം പൂർണമായും നിലച്ചേക്കാം എന്ന തിരിച്ചറിവായിരുന്നു അതിന് പിന്നിൽ.
മുംബൈയിൽ അടിയന്തര ലാൻഡിങ് :
വിമാനം കൊച്ചിയിലെത്താൻ കാത്ത് നിന്നാൽ അപകടമാണെന്ന് ബോധ്യപ്പെട്ട ഡോക്ടർ ഉടൻ വിമാനം ഇറക്കാൻ പൈലറ്റിനോട് ആവശ്യപ്പെട്ടു. തുടർന്ന് വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി. അവിടെ വിദഗ്ധ ചികിത്സ ലഭ്യമാക്കിയതോടെ സീവ് ജീവിതത്തിലേക്ക് തിരിച്ച് വന്നു.
ദിവസങ്ങൾക്ക് ശേഷമാണ് സ്‌റ്റീവിന്റെ മാതാപിതാക്കൾ ഡോക്ടറെ കണ്ടെത്തിയത്. സമയബന്ധിതമായ ആ തീരുമാനമാണ് ഞങ്ങളുടെ മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്ന് ആശുപ്രതിയിലെ ഡോക്ടർമാർ പറഞ്ഞുവെന്ന് പിതാവ് പിന്റോ അക്കര നന്ദിയോടെ സ്‌മരിക്കുന്നു. എന്നാൽ താൻ തന്റെ കടമ മാത്രമാണ് ചെയ്തതെന്നും കൂടെയുണ്ടായിരുന്ന മറ്റ് ഡോക്ടർമാരും രക്ഷിതാക്കളും നൽകിയ പിന്തുണയാണ് വിജയമെന്നും ഡോ. സെസിൽ വിനയത്തോടെ പറഞ്ഞു.



















