ഗാസയിലേക്ക് സഹായവുമായി പുറപ്പെട്ട12 സന്നദ്ധപ്രവർത്തകർ കസ്റ്റഡിയില്‍
Reporter: News Desk 09-Jun-2025217

ടെൽ അവിവ്:ഗാസയിലേക്ക് സഹായവുമായി പുറപ്പെട്ട ഗ്രെറ്റ തന്‍ബർഗിന്റെ കപ്പല്‍ പിടിച്ചെടുത്ത് ഇസ്രയേല്‍ സൈന്യം. ബ്രിട്ടീഷ് പതാക വഹിച്ച മാഡ്‌ലീന്‍ ഫ്ലോട്ടില്ലയില്‍ ഗ്രെറ്റയേ കൂടാതെ യൂറോപ്യൻ പാർലമെന്റ് അംഗം റിമാ ഹസനും ഉണ്ടായിരുന്നു.
റിമയുടെ സംഘത്തിന്റെ എക്സ് പോസ്റ്റിലൂടെയാണ് കപ്പല്‍ ക്രൂവിനെ ഇസ്രയേല്‍ കസ്റ്റഡിയിലെടുത്ത ചെയ്ത വിവരം പുറം ലോകം അറിഞ്ഞത്. പലസ്തീന്‍ അനുകൂല സംഘടനയായ ഫ്രീഡം ഫ്ലോട്ടില്ല കൊയിലേഷന്റെ (എഫ്എഫ്‌സി) നേതൃത്വത്തിലാണ് സന്നദ്ധ പ്രവർത്തകരുടെ സഹായക്കപ്പല്‍ ഗാസയിലേക്ക് പുറപ്പെട്ടത്. ഫ്രീഡം ഫ്ലോട്ടില്ലയിലെ ക്രൂവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതായും ഇസ്രയേൽ സൈന്യം പുലർച്ചെ രണ്ട് മണിയോടെ അന്താരാഷ്ട്ര ജലാശയത്തിൽ വെച്ച് ഇവരെ അറസ്റ്റ് ചെയ്തതായും റിമ ഹസന്റെ ഔദ്യോഗിക ടീം എക്സ് പോസ്റ്റിലൂടെയാണ് അറിയിച്ചത്.
റിമയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഇവർ വിവരങ്ങള്‍ പങ്കുവെച്ചത്. കപ്പലിലുള്ള സന്നദ്ധ പ്രവർത്തകരും ജീവനക്കാരും ലൈഫ് ജാക്കറ്റുകള്‍ ധരിച്ച് കൈകള്‍ ഉയർത്തിയിരിക്കുന്ന ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന 12 സന്നദ്ധപ്രവർത്തകരെ ഇസ്രയേല്‍ സൈന്യം കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകള്‍.
വെള്ളിയാഴ്ച സിസിലിയിൽ നിന്ന് പുറപ്പെട്ട കപ്പൽ, സഹായം എത്തിക്കുന്നതിനും ഇസ്രയേൽ-ഹമാസ് സംഘർഷത്തിന് മുമ്പ് മുതൽ ഗാസയിൽ നിലനിൽക്കുന്ന ഇസ്രയേലിന്റെ നാവിക ഉപരോധത്തെ വെല്ലുവിളിക്കുന്നതിനുമാണ് ലക്ഷ്യമിട്ടതെന്ന് എഫ്‌എഫ്‌സി വ്യക്തമാക്കി. കപ്പലുമായി ബന്ധപ്പെടാനാകില്ലെന്ന് എഫ്‌എഫ്‌സിയും ടെലഗ്രാമിലൂടെ അറിയിച്ചു. ഇസ്രയേല്‍ ആക്രമണം നേരിടാന്‍ സജ്ജമാണെന്ന് ആഹ്വാനം ചെയ്താണ് കപ്പല്‍ യാത്ര തിരിച്ചത്.
എന്നാല്‍, കപ്പലിനെ “സെലിബ്രിറ്റികളുടെ സെൽഫി യോട്ട്” എന്നാണ് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി വിശേഷിപ്പിച്ചത്. മാഡ്‌ലീന്‍ സുരക്ഷിതമായി ഇസ്രയേൽ തീരത്തേക്ക് നീങ്ങുകയാണെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കപ്പലിൽ യാത്ര ചെയ്യുന്ന ആക്ടിവിസ്റ്റുകള്‍ മാധ്യമങ്ങളെ പ്രകോപിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഇസ്രയേലിന്റെ ആരോപണം. മാഡ്‌ലീനിലെ യാത്രക്കാർ അവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പലസ്തീനിലെ ഇസ്രയേല്‍ ഉപരോധം കാരണം ജനങ്ങള്‍ക്ക് സഹായം ലഭ്യമാകാത്ത സാഹചര്യത്തിലാണ് കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തന്‍ബർഗ്, റിമ ഹസന്‍, ഗെയിം ഓഫ് ത്രോണ്‍സ് താരം ലിയാം കണ്ണിങ്ഹാം തുടങ്ങിയവരുടെ സംഘം മാഡ്‌ലീന്‍ ഫ്ലോട്ടിലയില്‍ ഗാസയിലേക്ക് തിരിച്ചത്. ഇവരെ തടയാന്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് സൈന്യത്തിന് നിർദേശം നല്‍കിയിരുന്നു. ഗ്രെറ്റ ഹമാസിന്റെ വക്താവാണെന്നും കാറ്റ്സ് ആരോപിച്ചു.