നിത്യ ജീവനും നിത്യ മരണവും
Author: സ്കറിയ . ഡി . വർഗീസ്, വാഴൂർReporter: News Desk 14-Nov-2020
13,464

നിത്യ ജീവൻ അത് ദൈവത്തിന്റെ ദാനമാണ് .അനന്തമായ - അഥവാ, ഒരിക്കലും നാശമില്ലാത്ത അസ്ഥിത്വവും നിത്യ ജീവനും ഒന്നല്ല . കാരണം വീണ്ടെടുക്കപ്പെടാത്തവർക്കും വീണ്ടെടുക്കപ്പെട്ടവർക്കും അനന്തമായ അസ്ഥിത്വം ഉണ്ട് . വ്യക്തമായി പറഞ്ഞാൽ ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ലഭിക്കുന്ന അമൂല്ല്യ നിധിയാണ് നിത്യജീവൻ .നിത്യനായ ദൈവം , ആദിയും അന്തവും ഇല്ലാത്ത മഹാ ദൈവം നിത്യത മനുഷ്യന്റെ ഹൃദയത്തിൽ വച്ചിരിക്കുന്നു എന്ന് തിരുവചനം വ്യക്തമായി പഠിപ്പിക്കുന്നു .
ദൈവം ആദിയും അന്തവും ഇല്ലാത്തവനാണ് . എന്നാൽ മനുഷ്യന് ആരംഭം ഉണ്ട് എങ്കിലും അവന്റെ അസ്ഥിത്വത്തിന് അവസാനം ഇല്ല . മൂക്കിലെ ശ്വാസം പോയി കഴിഞ്ഞാൽ ഉടൻ മനുഷ്യന്റെ ഈ ലോകവുമായുള്ള പൊക്കിൾക്കൊടി ബന്ധം അവസാനിക്കുകയും അവൻ കാലത്തിൽ നിന്നും നിത്യതയിലേക്ക് പ്രവേശിക്കുകയും ചെയ്യും . ഒരു വ്യക്തി പരീക്ഷ എഴുതി ഉത്തര കടലാസുകൾ എക്സാമിനറെ തിരികെ ഏൽപ്പിച്ചു കഴിഞ്ഞാൽ പിന്നെ അവന് ; അതിന്റെ ജയ പരാജയങ്ങളുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യുവാൻ സാധ്യമല്ല എന്നതു പോലെ ഈ ജീവിതം അവസാനിച്ചു കഴിഞ്ഞ് അവന്റെ നിത്യ ജീവനുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യുവാൻ ആർക്കും സാധ്യമല്ല . ആയതിനാൽ നാം ഈ ജീവിതകാലത്ത് തന്നെ നിത്യ ജീവനെ പ്രാപിച്ചിരിക്കണം . നിത്യ ജീവനു വേണ്ടി ഒരുങ്ങി ഇരിക്കണം . നാം ആരെ കണ്ടാലും ആദ്യം ചോദിക്കേണ്ട കാര്യം നിത്യതയുടെ കാര്യം എന്തായി എന്നായിരിക്കണം . കാരണം അത്രയ്ക്കു ഗൗരവം ഏറിയ വിഷയമത്രേ അത് .
മരണത്തിന് ശേഷം രണ്ട് വ്യത്യസ്ഥ അവസ്ഥകളാണ് - അനുഭവങ്ങളാണ്, വാസ സ്ഥലങ്ങളാണ് മനുഷ്യനെ കാത്തിരിക്കുന്നത് .
( 1 ) ദൈവത്തോടൊപ്പം ഉള്ള നിത്യജീവൻ - സ്വർഗ്ഗം.
( 2 ) ദൈവത്തിൽ നിന്നും അകലെ നിത്യ മരണം അഥവാ നിത്യ നരകം എന്ന തീ പൊയ്ക .
എന്താണ് നിത്യ ജീവൻ ? എന്താണ് നിത്യ മരണം ?
വേദപുസ്തക ഭാഷയിൽ മരണം എന്നാൽ വേർപാട് എന്നാണ് അർത്ഥം .ദൈവത്തിൽ നിന്നും ഉള്ള വേർപാട് . നിത്യ മരണം എന്നാൽ ഏക സത്യ ദൈവത്തിൽ നിന്നും ഉള്ള തായ എന്നും എന്നേയ്ക്കുമായുള്ള വേർപാട് .
മരണം എന്നാൽ വേർപാട് എന്നത് ആകുമ്പോൾ ജീവൻ എന്നാൽ കൂട്ടായ്മ എന്നാണ് അർത്ഥം . നിത്യ ജീവൻ എന്നാൽ ത്രീയേക ദൈവവുമായുള്ള എന്നും എന്നേയ്ക്കും ആയിട്ടുള്ളതും ഒരിക്കലും വേർപിരിയാത്തതുമായ കൂട്ടായ്മ എന്ന് അർത്ഥം . ഭൂമിയിലെ എല്ലാ ബന്ധങ്ങളും, വിവാഹം ബന്ധം ഉൾപ്പടെ മരണം കൊണ്ട് അവസാനിക്കും .
നരകം നിത്യമായ ഏകാന്തതയുടെ സ്ഥലം കൂടിയാണ് . അവിടെ ആർക്കും ആരുമായും കൂട്ടായ്മ ഇല്ല . സാത്താൻ പോലും ബന്ധിതനായിട്ടാണ് അവിടെ പ്രവേശിക്കുന്നത് . നരകം ദൈവം തയാറാക്കിയത് പിശാചിനു വേണ്ടിയാണ്. അവന്റെ ദൂതൻമാർക്ക് വേണ്ടിയാണ്. പാപത്തിൽ മരിച്ച മനുഷ്യൻ അവിടെ എത്തുനത് പിശാചിന്റെ കൂട്ടാളി എന്ന അവകാശത്തിലാണ് എന്ന കാര്യം തിരുവചനം വ്യക്തമാക്കുന്നു .
( മത്തായി 25 : 41 )
പാപിയെ അതേ അവസ്ഥയിൽ സ്വീകരിക്കുവാൻ നീതിമാനായ ദൈവ ത്തിന് ഒരിക്കലും സാധിക്കുക ഇല്ല .
പാപിയുടെ മേൽ പരമോന്നത സ്വർഗ്ഗീയ നീതി പീഠം വിധിച്ചത് മരണമാണ് . നിത്യമായ മരണം . തിരുവചനം ഇപ്രകാരം വ്യക്തമാക്കുന്നു .
" പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ."
( റോമർ 6 : 23 )
ഇവിടുത്തെ കോടതി ഒരു വിധി പറയുകയും മേൽ കോടതികൾ അതിന് സ്റ്റേ അനുവദിക്കാതിരിക്കു കയും ചെയ്താൽ ആ വിധി നടപ്പിലായിരിക്കും . എന്നാൽ സ്വർഗ്ഗം ഒരു വിധി പറഞ്ഞാൽ അതിന് സ്റ്റേ നൽകുവാൻ അപ്പീൽ കോടതികൾ നിലവിൽ ഇല്ല എന്നതിനാൽ അത് നടപ്പിലായേ പറ്റുകയുള്ളൂ . എന്നാൽ അത് നടപ്പിലായിരുന്നു എങ്കിൽ മാനവ കുലം എന്നേക്കുമായി നശിച്ച് നിത്യ നരകത്തിൽ പതിക്കുമായിരുന്നു . അതു കൊണ്ട് സ്നേഹവാനായ ദൈവം - നീതിമാനായ ദൈവം തന്റെ സ്നേഹം കൊണ്ട് മനുഷ്യ ചരിത്രത്തിലേക്ക് പ്രവേശിച്ചു . എന്നിട്ട് മനുഷ്യന്റെ മേൽ വിധിച്ച ശിക്ഷ സ്വയം ഏറ്റെടുത്തു . അതാണ് മാനവ കുലത്തോടുള്ള അഗാധമായ ദൈവ സ്നേഹം .
നിത്യതയിൽ ദൈവവുമായി എന്നേയ്ക്കും ഉള്ള സ്നേഹ കൂട്ടായ്മയിൽ കഴിയണം എങ്കിൽ ഈ ലോകത്തിൽ വച്ചു തന്നെ ദൈവവുമായി നാം നിരപ്പ് പ്രാപിക്കേണം .
രണ്ടു പേർ തമ്മിൽ ഒത്തില്ലാതെ സഹയാത്രികർ ആകുവാൻ പോലും സാധിക്കുക ഇല്ല. ( ആമോസ് 3 : 3 ) എങ്കിൽ തീർച്ചയായും ദൈവത്തോട് ഒപ്പം ഉള്ള നിത്യ ജീവിതത്തിന് ഒരു നിരപ്പ് വളരെ ആവശ്യമത്രേ .
തിരുവചനം ശ്രദ്ധിക്കുക ,
"ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു;
പഴയത് കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.
അതിനൊക്കെയും ദൈവംതന്നെ കാരണഭൂതൻ; അവൻ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്റെ ശുശ്രൂഷ ഞങ്ങൾക്കു തന്നിരിക്കുന്നു.
ദൈവം ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിൽ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്റെ വചനം ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു.
ആകയാൽ ഞങ്ങൾ, ക്രിസ്തുവിനു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു കൊൾവിൻ എന്നു ക്രിസ്തുവിനു പകരം അപേക്ഷിക്കുന്നു .
( 2 കൊരിന്ത്യര്‍ 5:17- 20 )
ദൈവ സ്നേഹത്തിന്റെ ഏറ്റവും വലിയ പ്രദർശന സ്ഥലം കാൽവറി ക്രൂശാണ് .
"തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. "
( യോഹന്നാന്‍ 3:16 )
ദൈവത്തോട് നിരപ്പ് പ്രാപിക്കുവാൻ നാം ചെയ്യേണ്ടത് യേശുവിന്റെ മരണം എന്റെ മരണം എന്ന് അംഗീകരിക്കുക എന്നതാണ് .അപ്പോൾ മനുഷ്യന്റെ മേൽ വിധിക്കപ്പെട്ട വിധി അവനിൽ നിവർത്തിക്കപ്പെട്ടതായി അംഗീകരിച്ച് മനുഷ്യൻ സ്വതന്ത്രനായി മാറുന്നു . ഒരുവൻ ക്രിസ്തു വിലായാൽ ആ വ്യക്തി ദൈവത്തോട് നിരപ്പിക്കപ്പെടുപ്പെടുന്നു .അഥവാ മനുഷ്യനെ ഒരിക്കലും പാപം ചെയ്യാത്ത പോലെ ദൈവം അംഗീകരിക്കുന്നു .
യേശു ക്രിസ്തു ഈ ഭൂമിയിൽ വന്നതിന്റെ ഏറ്റവും വലിയ ഉദ്ധേശ്യം മാനവ കുലത്തിന്റെ പാപത്തിന് എന്നേയ്ക്കുമായുള്ള പരിഹാരം ഉണ്ടാക്കി എടുക്കുക എന്നത് ആയിരുന്നു . കാരണം മനുഷ്യന്റെ എക്കാലത്തെയും ഏറ്റവും വലിയ പ്രശ്നം പാപം ആയിരുന്നു .
പാപം എന്നാൽ എന്ത് ?
പാപം ഒരു സൃഷ്ടി അല്ല . അത് ഒരു അവസ്ഥ യാണ് . എന്നാൽ സൃഷ്ടിയിൽ നിന്നും വേറിട്ട് ഒരു നിലനിൽപ് പാപത്തിന് ഇല്ല . ( ഉദാഹരണമായി ഒരു ഫാൻ കേടായി എന്നു പറഞ്ഞാൽ " കേട് " എന്നത് ഫാനുമായി ബന്ധപ്പെട്ട് ഇരിക്കുന്നു . ഉപകരണത്തിൽ നിന്നും വേറിട്ട് കേടിന് തനതായ നിലനിൽപ് ഇല്ല . ) .ആദിമ ദമ്പതികൾ ദൈവ സ്നേഹത്തെ സംശയിച്ച് ശത്രുവിന്റെ വാക്കിനെ സ്വീകരിച്ചു . അതോടെ പാപം മാനവ കുലത്തിൽ പ്രവേശിച്ചു .'
മനുഷ്യൻ പാപം ചെയ്തപ്പോൾ സംഭവിച്ച കാര്യങ്ങൾ.
( 1 ) അവന്റെ ശരീരം ബലഹീനമായി .
( 2 ) ദേഹി അടിമുടി വഷളായി മാറി .
( 3 ) ആത്മാവ് നിർജ്ജീവമായി മാറി .
ആത്മാവാകുന്ന ദൈവവുമായി ബന്ധപ്പെടുവാൻ അവനെ പ്രാപ്തനാക്കിയിരുന്ന ആത്മാവ് നിർജ്ജീവമായതോടെ ദൈവവുമായി അവന്റെ ബന്ധം നഷ്ടമായി . നിത്യ മരണം അവന്റെ മേൽ വിധിക്കപ്പെട്ടു . ദൈവവുമായി മനുഷ്യനു നഷ്ടമായ ബന്ധം പുനർ സ്ഥാപിക്കുവാനാണ് യേശു ക്രിസ്തു വന്നത് . യേശു ക്രിസ്തുവിന്റെ മുഖ്യ പ്രസംഗ വിഷയം നിത്യ ജീവൻ ആയിരുന്നു .
" അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു."
(യോഹന്നാൻ 10 : 10 )
പലരും കരുതുന്നതു പോലെ ഒരു സാമൂഹിക പരിഷ് കർത്താവ് എന്ന നിലയിലോ ഒരു അധ്വാന വർഗ്ഗത്തിന്റെ നേതാവ് എന്ന നിലയിലോ അല്ല യേശു ക്രിസ്തു വന്നത് . തന്നെ പിടിച്ച് നേതാവാക്കുവാൻ ശ്രമിച്ചവരിൽ നിന്ന് താൻ ഒഴിഞ്ഞു മാറി . അടിമത്തം പോലുള്ള സാമൂഹ്യ തിന്മകളും അതി കഠിനമായ നികുതികളും ഒക്കെ ഉള്ള ഒരു കാലത്ത് താൻ അതിൽ ഒന്നും ഇടപെട്ടിട്ടില്ല .എന്തിനേറെ തന്റെ അടുത്തു വന്നവരെ സൗഖ്യമാക്കി എന്നതിൽ ഉപരി പാലസ്തീനിലെ സകല രോഗികളെയും യേശു സൗഖ്യമാക്കിയില്ല . സകല മരിച്ചവരെയും ഉയർപ്പിച്ചില്ല . കർത്താവ് കഷ്ടാനുഭവ ആഴ്ചയുടെ തുടക്കത്തിൽ യെശുശലേം ദൈവാലയത്തിൽ ശലോമോന്റെ മണ്ഡപത്തിൽ ഇരുന്ന് ,തുടർച്ചയായി ഉപദേശിച്ചു കൊണ്ടിരുന്നപ്പോൾ ഒത്തിരി ദൂരെയല്ലാതെ സുന്ദരം എന്ന ദൈവാലയ ഗോപുരത്തിങ്കൽ സ്ഥിരമായി ഭിക്ഷ യാചിക്കുന്ന ഒരു മുടന്തനായ മനുഷ്യൻ ഉണ്ടായിരുന്നു . ഈ മനുഷ്യനെ യേശു ചെന്ന് സൗഖ്യമാക്കിയില്ല . പിന്നീട് പ്രവൃത്തി 3 : 2 - ൽ വരുമ്പോൾ പത്രോസും യോഹന്നാനുമാണ് തന്നെ സൗഖ്യമാക്കിയത് .
ക്രിസ്തുവിന്റെ ദൗത്യം പാപ ത്തിന് പരിഹാരം വരുത്തുക എന്നതായിരുന്നു . പാപത്തിന്റെ ശിക്ഷ സ്വയം ഏറ്റെടുക്കുക എന്നതായിരുന്നു . അതിനു വേണ്ടി യാണ് പാപം ലവലേശം തൊട്ടു തീണ്ടാത്തവൻ പാപ ജഡത്തിന്റെ സാദൃശ്യമുള്ള ഒരു വേഷം ധരിച്ച് ഈ ഭൂമിയിൽ വന്നത് .
തിരു വചനം ഇപ്രകാരം രേഖപ്പെടുത്തുന്നു .
" ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു."
( റോമർ 8 : 3 )
യേശു ക്രിസ്തുവിൽ പാപം ലവലേശം ഇല്ലായിരുന്നു . യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെ മേൽ ചുമത്തുകയായിരുന്നു.
( യെശയ്യ 53 : 6 ) .
അതെ യേശു ക്രിസ്തുവിൽ കൂടി സ്വർഗ്ഗം നമ്മെ
നീതീകരിച്ചു അതാണ് വാസ്തവം .
" ഏകന്റെ ലംഘനത്താൽ മരണം ആ ഏകൻ നിമിത്തം വാണു എങ്കിൽ കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധി ലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ നിമിത്തം ഏറ്റവും അധികമായി ജീവനിൽ വാഴും. അങ്ങനെ ഏകലംഘനത്താൽ സകല മനുഷ്യർക്കും ശിക്ഷാവിധി വന്നതുപോലെ ഏകനീതിയാൽ സകല മനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു. ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും " .
( റോമര്‍ 5:17-19 )
ആത്മാവായ ദൈവവുമായി വ്യക്തി ബന്ധത്തിലേക്ക് കടന്നു വരണമെങ്കിൽ മനുഷ്യന്റെ മരിച്ച ആത്മാവ് ചൈതന്യം പ്രാപിക്കണം . അതിന് അവനിൽ ദൈവ വചനത്താലും - പരിശുദ്ധാത്മാവി നാലും രൂപാന്തരം ഉണ്ടാകണം . അഥവാ അവൻ വീണ്ടും ജനിക്കണം. പുതുതായി ജനിക്കണം .
യേശു ക്രിസ്തു ഇപ്രകാരം തിരുവായ് മൊഴിഞ്ഞ് കല്പിച്ചു .
" യേശു അവനോട്: ആമേൻ, ആമേൻ, ഞാൻ നിന്നോടുപറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാൺമാൻ ആർക്കും കഴികയില്ല എന്ന് ഉത്തരം പറഞ്ഞു. "
( യോഹന്നാന്‍ 3:3 )
എന്താണ് വീണ്ടും ജനിക്കുക ?
മനുഷ്യന്റെ ആത്മാവ് ചൈതന്യപ്പെട്ട് ആത്മാവ് ആകുന്ന ദൈവവുമായി വ്യക്തി ബന്ധത്തിലേക്ക് പ്രവേശിക്കുന്ന - ഒരു പുതിയ വ്യക്തിത്വം അവനിൽ ഉളവാകുന്ന അനുഭവമാണ് വീണ്ടും ജനനം .
"ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു .. " ( 2 കൊരി 5 : 17 ) .
വീണ്ടും ജനിച്ചവന്റെ ഉള്ളിൽ ലോകം ചെറുതായി മാറും . ഒരു കുഞ്ഞ് അമ്മയുടെ ഗർഭ പാത്രത്തിൽ നിന്നും പുറത്തേയ്ക്ക് വന്നാൽ ഉടൻ അവന് ഉണ്ടാകുന്ന പ്രധാന പ്രത്യേകത കുഞ്ഞിന് വേഗത്തിൽ വലിപ്പ വ്യത്യാസം ഉണ്ടാകും എന്നതാണ്. ഉടൻ കുഞ്ഞിന്റെ വലിപ്പം കൂടും . പിന്നെ ഒരിക്കലും ആ കുഞ്ഞിനെ അമ്മയുടെ ഗർഭ പാത്രത്തിലേക്ക് തിരികെ പ്രവേശിപ്പിക്കുവാൻ സാധ്യമല്ല . അതു പോലെ വീണ്ടും ജനിച്ചവന്റെ മുൻപിൽ ലോകം ചെറുതായി മാറും .. മാറണം . പിന്നെ ഒരിക്കലും അവന് ലോകത്തിലേക്ക് തിരിക പ്രവേശിക്കുവാൻ സാധ്യമല്ല .
പ്യൂപ്പ സ്റ്റേജിലെ പുഴു അതിനുള്ളിൽ ആന്തരിക രൂപാന്തരം പ്രാപിച്ച് പൂമ്പാറ്റയായി മാറി പുറം തോട് പൊട്ടിച്ച് പുറത്തു വന്നതിനു ശേഷം, ഒരിക്കലും ആ ചിത്ര ശലഭത്തിന് തിരികെ ആ തോടിലേക്ക് പ്രവേശിക്കുക സാധ്യമല്ല . കാരണം പുഴു ഇവിടെ ഒന്നു കൂടി ജനിച്ച് പൂമ്പാറ്റയായി മാറി . തോട് ഇനി അവന് ചെറുതും നിസ്സാരവുമാണ് .മനുഷ്യന്റെ പുതു ജനനത്തിൽ ഇതാണ്, ഇതേ അനുഭവമാണ് യഥാത്ഥത്തിൽ സംഭവിക്കുന്നത് . അതെ അവൻ പുതിയ സൃഷ്ടിയായി മാറുന്നു .
പലരും ചോദിക്കാറുള്ള ഒരു ചോദ്യമാണ് സ്വർഗ്ഗത്തിൽ പോകുവാനുള്ള " മിനിമം യോഗ്യത " എന്താണ് ? എന്ന് . സ്വർഗ്ഗത്തിൽ പ്രവേശിക്കുവാനുള്ള പാസ് മാർക്ക് എത്രയാണ് എന്ന് ?
എന്നാൽ തിരുവചനം പഠിച്ചാൽ മനസ്സിലാക്കുന്നത് ഒരു മിനിമം യോഗ്യത കൊണ്ടോ കേവലം പാസ് മാർക്ക് കൊണ്ടോ അവിടെ എത്തുവാൻ സാധ്യത മല്ല എന്നാണ് .അങ്ങനെ ഒരു മിനിമം പരിപാടി കൊണ്ട് അവിടെ കയറിപ്പറ്റാം എന്നാരും ചിന്തിക്കരുത് . അതിന് അവൻ പുതിയ സൃഷ്ടിയായേ പറ്റൂ .
മാനവ കുലത്തിലെ ഒരു അംഗം എന്ന നിലയിൽ യേശുക്രിസ്തുവിന്റെ മരണത്തിൽ എനിക്കും പങ്ക് ഉണ്ട് എന്ന് പറഞ്ഞ് ഒരാൾ ആ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു എന്നതു കൊണ്ടോ കാൽവറിയിലെ പീഢാനുഭവം ഓർത്ത് പൊട്ടി കരഞ്ഞതു കൊണ്ടോ അവൻ ദൈവ മുൻപാകെ നീതികരിക്കപ്പെടുന്നില്ല. അവൻ ക്രിസ്തുവിലാകണം.
യേശു ക്രിസ്തുവിനെ ഹൃദയം കൊണ്ട് വിശ്വസിച്ച് വായ കൊണ്ട് ചില കാര്യങ്ങൾ ഏറ്റു പറഞ്ഞാൽ മാത്രമോ - ചില സത്യങ്ങൾ ഏറ്റു ചൊല്ലിയാൽ മാത്രമോ ആർക്കും ആത്മ രക്ഷ ലഭിക്കുകയില്ല. അവൻ വിശ്വാസത്തിന്റെ അനുസരണത്തിലേക്ക് നയിക്കപ്പെടണം. ( റോമർ 1 : 6 ) കൃത്യമായി പറഞ്ഞാൽ അനുസരണത്തിൽ കൂടി തെളിയിക്കപ്പെടാത്ത വിശ്വാസം വിശ്വാസമല്ല .
" പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജ്ജീവമാകുന്നു " ( യാക്കോബ് 2 : 26 )
ഹൃദയം കൊണ്ട് വിശ്വസിച്ച് വായ് കൊണ്ട് ഏറ്റു പറഞ്ഞവൻ യേശുവിന്റെ മരണത്തിൽ ( റോമർ 10 : 9 ) പങ്കാളിയാകുവാൻ - യേശു ക്രിസ്തുവിന്റെ മരണ പുനരുത്ഥാനങ്ങളോട് ഏകീഭവിക്കുവാൻ വിശ്വാസത്തിന്റെ അനുസരണമായ സ്നാനം നിർബന്ധമായും സ്വീകരിക്കണം .
തിരു വചനം ശ്രദ്ധിക്കുക ;
" യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ?
അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു;
ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിനുതന്നെ.
അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും.
നാം ഇനി പാപത്തിന് അടിമപ്പെടാതവണ്ണം പാപശരീരത്തിനു നീക്കം വരേണ്ടതിനു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു ".
( റോമര്‍ 6:3-6 )
ശ്രദ്ധിക്കുക മരണമാണ് പാപിയുടെ മേൽ വിധിക്കപ്പെട്ടിരിക്കുന്നത് അതിന് നീക്കമല്ല നിവർത്തിയാണ് വരേണ്ടത് .അതിന് യേശു ക്രിസ്തുവിന്റെ മരണത്തിൽ ഓരോ വ്യക്തിയും പങ്കാളിയായേ പറ്റൂ .
.ഒരുവൻ യേശു ക്രിസ്തുവിന്റെ മരണത്തിൽ വിശ്വാസ സ്നാനത്തിലൂടെ പങ്കാളിയാകുമ്പോൾ പാപിയുടെ മേൽ - ആ വ്യക്തിയുടെ മേൽ വിധിച്ച വിധി നിവർത്തിയാക്കപ്പെടുന്നു . സ്നാനം കേവലം ഒരു കല്പന അനുസരിച്ച് ചെയ്തു കൂട്ടലല്ല ഒരു അനുഭവത്തിനായുള്ള ഏറ്റു പറച്ചിലാണ് .
സ്നാനം ഒഴിവാക്കി ഒരു രക്ഷാ സന്ദേശം ഇല്ലവേ ഇല്ല . അത് എത്ര തിരക്കുള്ള അവസരത്തിലും എത്ര പ്രായമുള്ളവർക്കും എത്ര ഉന്നതനും ഒരു പോലെ ബാധകമാണ് . ആ വ്യക്തി പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുവാൻ പ്രാപ്തനായിരിക്കണം എന്നു മാത്രം .
ഇത് വ്യക്തമാക്കുന്ന ഒരു ചരിത്ര സംഭവം ബൈബിളിൽ ഉണ്ട് .എത്യോപ്യൻ രാജ്ഞിയുടെ കൊട്ടാരത്തിലെ ഒരു ഉന്നത ഉദ്രോഗസ്ഥൻ യെരുശലേമിൽ നമസ്കരിക്കുവാൻ വന്നിട്ട് തേരിൽ മടങ്ങവേ ഫിലിപ്പോസിനാൽ രക്ഷാ സന്ദേശം ഗ്രഹിക്കുന്നു .
" അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളൊരു സ്ഥലത്ത് എത്തിയപ്പോൾ ഷണ്ഡൻ:
ഇതാ വെള്ളം; ഞാൻ സ്നാനം ഏല്ക്കുന്നതിന് എന്തു വിരോധം എന്നു പറഞ്ഞു.
[അതിനു ഫിലിപ്പൊസ്: നീ പൂർണഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്ന് ഞാൻ വിശ്വസിക്കുന്നു എന്ന് അവൻ ഉത്തരം പറഞ്ഞു.]
അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു.; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു. അവർ വെള്ളത്തിൽ നിന്നും കയറി .. "
( അപ്പൊ. പ്രവൃത്തികള്‍ 8:36-38 )
യേശു ക്രിസ്തുവിന്റെ മരണ പുനരുത്ഥാനങ്ങളോട് ഏകീഭവിക്കുന്ന താണ് സ്നാനം എന്നതിനാൽ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലുള്ള സ്നാനം എന്ന കല്പന യേശു ക്രിസ്തു നൽകിയത് തന്റെ മരണ പുനരുത്ഥാനങ്ങൾക്ക് ശേഷമാണ് ( മത്തായി: 28 : 18 - 20 ) . ആയതിനാൽ ക്രൂശിലെ കള്ളൻ സ്നാനപ്പെടാതെ പറുദീസയിൽ എത്തിയില്ലേ അതു കൊണ്ട് സ്നാനം ആവശ്യമില്ല എന്ന വാദം തികച്ചും തെറ്റാണ് . ഇന്ന് യേശുവിന്റെ മരണ പുനരുത്ഥാനങ്ങൾക്ക് ശേഷം ജീവിക്കുന്ന ഏവർക്കും - പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുവാൻ പ്രാപ്തരായ എല്ലാവർക്കും വിശ്വാസ സ്നാനം അനിവാര്യമാണ്. രഹസ്യമായി സ്നാനപ്പെട്ട ശേഷം പഴയ ജീവിതത്തിലേക്കു പോകുന്നവനും നിത്യ ജീവങ്കലേക്ക് നയിക്കപ്പെടുന്നില്ല .
ശിശുക്കളുടെ മേൽ വെള്ളം തളിച്ച് അവനു വേണ്ടി മറ്റൊരാൾ വിശ്വാസം ഏറ്റു പറയുന്ന പരിപാടി തിരുവചനത്തിൽ ഇല്ല . ആദിമ സഭാ ചരിത്രം രേഖപ്പെടുത്തിയ പ്രവർത്തികളുടെ പുസ്തകത്തിൽ അപ്രകാരം ഒന്ന് കാണുവാൻ സാധ്യല്ല . ശിശു സ്നാനം എന്ന ദൈവ വചന വിരുദ്ധ ചടങ്ങ് മൂന്നാം നൂറ്റാണ്ടിനു ശേഷം സഭയിൽ കടന്നു കൂടിയ തെറ്റായ ഉപദേശമാണ് .
വിശ്വാസത്തിന്റെ അനുസരണമായ സ്നാനം ഒരു നിസ്സാര കാര്യം അല്ല . ഒരു പുതിയ വഴിയിലേക്ക് പ്രവേശിക്കലാണ് . ക്രിസ്തുവിനോടു കൂടെ നിത്യ നിത്യ യുഗങ്ങൾ - അന്തമില്ലാ യുഗങ്ങൾ സജീവ സ്നേഹ കൂട്ടായ്മയിലേക്ക് പ്രവേശിക്കണം എങ്കിൽ അവന്റെ നിർജ്ജീവമായ അത്മാവിൽ സമൃദ്ധിയായ ജീവൻ പ്രവേശിക്കണം . അവന്റെ അത്മാവ് ചൈതന്യ പൂർണ്ണമായി ദൈവവുമായുള്ള ബന്ധം പുനർ സ്ഥാപിക്കേണം .
അതെ നിത്യത - നിത്യജീവൻ മനുഷ്യജീവിതത്തി ലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമത്രേ . നാമത് നിസ്സാരമായി കരുതരുത് .
പൗലോസ് ശ്ലീഹ എഴുതി
" വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊൾക "
( 1 തിമൊഥെയൊസ് 6 : 12 ) .
അതെ ലോകം നമ്മുടെ മുൻപിൽ ചെറുതാകട്ടെ നിത്യത നമ്മുടെ മുൻപിൽ വലുതാകട്ടെ . നമ്മുടെ ജീവിതത്തിലെ ചെറുതും വലുതുമായ ഏതു കാര്യവും നിത്യതയുമായി ബന്ധപ്പെടുത്തി വിലയിരുത്തട്ടെ . ഒരു പുനർ വിചിന്തനത്തിനുള്ള അവസരമാകട്ടെ. ദൈവം നമ്മെ ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ.