അരിക്കൊമ്പനെ തിരുനെൽവേലി കളക്കാട് കടുവാസങ്കേതത്തിൽ തുറന്നുവിട്ടു

തമിഴ്നാട്: ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയതിനെ തുടർന്നായിരുന്നു നടപടി. അരിക്കൊമ്പനെ ഇന്നു തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു. എന്നാൽ അത്തരമൊരു ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് തമിഴ്നാട് വനം വകുപ്പ് മന്ത്രി മതിവേന്തൻ വ്യക്തമാക്കിയിരുന്നു.


നേരത്തെ, എറണാകുളം സ്വദേശിയായ റബേക്ക ജോസഫ് നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി അരിക്കൊമ്പനെ കാട്ടിൽ തുറന്നുവിടുന്നതു തടഞ്ഞെന്നായിരുന്നു റിപ്പോർട്ട്. ഹർജി നാളെ പരിഗണിക്കുന്നതുവരെയാണ് തുറന്നുവിടുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെ‍ഞ്ച് വിലക്കേർപ്പെടുത്തിയത്. അരിക്കൊമ്പൻ മിഷനും കോടതി മരവിപ്പിച്ചെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് റബേക്ക ഹർജി നൽകിയത്.

അരിക്കൊമ്പനെ തുറന്നുവിടാനായി മണിമുത്തരു വനംചെക്പോസ്റ്റുകളുടെ നിയന്ത്രണം തമിഴ്നാട് പൊലീസ് ഏറ്റെടുത്തിരുന്നു. കൊമ്പനെ പിടികൂടിയ തേനിയിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് മുണ്ടൻതുറൈ. അരിക്കൊമ്പനെ തുറന്നുവിടുന്നത് സംബന്ധിച്ച് തമിഴ്നാട് വനംവകുപ്പ് കൃത്യമായ വിവരം നൽകിയിരുന്നില്ല. തിരുനെൽവേലി പാപനാശം കാരയാർ അണക്കെട്ട് വനമേഖലയിൽ തുറന്നുവിടുമെന്നായിരുന്നു‌‌‌ സൂചന. മേഘമലയിലെ വെള്ളിമലയിലേക്ക് കൊണ്ടുപോകുമെന്നും സൂചനകളുണ്ടായിരുന്നു.

എന്നാൽ മേഘമലയിൽ ആനയെ തുറന്നു വിട്ടില്ല. ഇതിനിടെ അരിക്കൊമ്പനെ കൊണ്ടുപോകുന്ന വാഹനം പിന്തുടർന്ന മാധ്യമങ്ങളെ തമിഴ്നാട് പൊലീസ് തടഞ്ഞിരുന്നു. തമിഴ്നാട് വനംവകുപ്പാണ് കഴിഞ്ഞ ദിവസം തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ച് മയക്കുവെടി വച്ചത്. പൂശാനംപെട്ടിക്കു സമീപം ആന കാടുവിട്ടിറങ്ങിയിരുന്നു. ഇതോടെയാണ് മയക്കുവെടിവച്ചത്. ശേഷം അരിക്കൊമ്പന്റെ കാലുകൾ ബന്ധിച്ചാണ് എലഫന്റ് ആംബുലൻസിൽ കയറ്റി വനത്തിലേക്ക് പുറപ്പെട്ടത്. ആനയുടെ തുമ്പിക്കൈയിൽ മുറിവേറ്റിട്ടുണ്ട്.

മയക്കുവെടിയേറ്റ അരിക്കൊമ്പനെ തിരുനെൽവേലിയിലേക്ക് കൊണ്ടുപോകുന്നു. അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും പ്രതിഷേധ സാധ്യത ഉള്ളതിനാൽ എവിടേക്ക് മാറ്റുന്നുവെന്ന് പറയാനാകില്ലെന്നും തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.

RELATED STORIES