തമിഴ്നാട്ടിൽ നടുക്കടലിൽ മത്സ്യ തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു

നാഗപട്ടണം അക്കരപ്പേട്ട് ഗ്രാമത്തിലെ ശിവനേശ ശെൽവമാണ് മരിച്ചത്. കാലാദിനാഥനെയാണ് കടലിൽ കാണാതായത്. സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ ആത്മനാഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വല മുറിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കേസിൽ ഏഴു പേർ അറസ്റ്റിലായിട്ടുണ്ടെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചു. കടലിനടിയിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തിയ ശിവനേശ സെൽവത്തിൻ്റെ മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി നാഗപട്ടണം സർക്കാർ മെഡിക്കൽ കോളേജിലേക്ക് അയച്ചു.
നാഗപട്ടണം അക്കരപ്പേട്ട തീരദേശ ഗ്രാമത്തില എസ്.ആത്മനാഥൻ, എസ്. ശിവനേശ സെൽവം, എസ്. കളത്തിനാഥൻ എന്നീ മൂന്ന് പേരാണ് ഞായറാഴ്ച വൈകുന്നേരം ചെറിയ ബോട്ടിൽ മത്സ്യബന്ധനത്തിനായി കടലിൽ പോയത്. നാഗപട്ടണം മത്സ്യബന്ധന തുറമുഖത്ത് നിന്ന് രണ്ട് നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുന്നതിനിടെ യന്ത്രവത്കൃത ബോട്ടിൽ എത്തിയ കീച്ചങ്കുപ്പത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികളുമായി സംഘർഷമുണ്ടാവുകയായിരുന്നു.

സമീപത്ത് തന്നെ മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന നമ്പ്യാർ നഗറിലെ മത്സ്യത്തൊഴിലാളികളാണ് കടലിൽ വീണവരെ പുറത്തെടുത്ത് നാഗപട്ടണം സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കാണാതായ ഒരാൾക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.

RELATED STORIES