ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി

അട്ടപ്പാടി: പതിനൊന്നാം സാക്ഷിയും മധുവിന്റെ ബന്ധുവുമായ ചന്ദ്രനാണ് നേരത്തെ നല്‍കിയ മൊഴി കോടതിയില്‍ നിഷേധിച്ചത്. പൊലീസ് ഭീഷണിപ്പെടുത്തി മൊഴി എഴുതി വാങ്ങിയെന്നാണ് ചന്ദ്രന്‍ വിസ്താരത്തിനിടെ പറഞ്ഞത്. ഇതോടെ സാക്ഷി കൂറുമാറിയതായി കോടതി ഉത്തരവിട്ടു. മധുവിനെ പ്രതികള്‍ ആക്രമിക്കുന്നത് കണ്ടെന്നായിരുന്നു ചന്ദ്രന്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്.

കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലും ചന്ദ്രന്‍ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. പത്താം സാക്ഷി ഉണ്ണികൃഷ്ണന്‍ ഇന്നലെ കൂറുമാറിയിരുന്നു. രണ്ട് പ്രധാന സാക്ഷികള്‍ കൂറുമാറിയത് കേസിനെ സാരമായി ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്‍ വിലയിരുത്തല്‍.

സര്‍ക്കാരിനെതിരെ ആരോപണവുമായി മധുവിന്റെ കുടുംബാംഗങ്ങള്‍ രംഗത്ത് വന്നിരുന്നു. പ്രോസിക്യൂട്ടര്‍മാര്‍ക്കു ഫീസ് നല്‍കാതെ കേസ് ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും ആരോപിച്ചു. സര്‍ക്കാര്‍ നിയമിച്ച രണ്ടു പ്രോസിക്യൂട്ടര്‍മാര്‍ക്കും ഇതുവരെ ഫീസ് നല്‍കിയിട്ടില്ല. മുന്‍പു നിയമിച്ച പ്രോസിക്യൂട്ടര്‍മാര്‍ ഫീസ് ലഭിക്കാത്തതിനാലാണു പിന്മാറിയത്. കേസിലെ സാക്ഷികളെ പ്രതികള്‍ സ്വാധീനിച്ചു കൂറുമാറ്റിയതായി സംശയിക്കുന്നതായും കുടുംബം ആരോപിച്ചു.

ബന്ധു കൂടിയായ പ്രധാന സാക്ഷിയെ പ്രതികളിലൊരാള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ സഹിതം അഗളി പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും നീതി ലഭിച്ചില്ലെങ്കില്‍ സമരവുമായി തെരുവിലിറങ്ങുമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. 2018 ഫെബ്രുവരി 22നാണ് ആദിവാസി യുവാവായ മധു ആള്‍ക്കൂട്ട മര്‍ദനത്തെത്തുടര്‍ന്നു കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണ മണ്ണാര്‍ക്കാട് സ്പെഷല്‍ കോടതിയില്‍ നടന്നുവരികയാണ്.

RELATED STORIES