കേരളത്തില്‍ സൈബര്‍ ക്രിമിനലുകള്‍ അഴിഞ്ഞാടുന്നു

സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളെ ലക്ഷ്യം വച്ചാണ് ഇപ്പോള്‍ ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള സൈബര്‍ തട്ടിപ്പ് കേരളത്തില്‍ അരങ്ങേറുന്നത്. സംഗീത സംവിധായകന്‍ ജെറി അമല്‍ ദേവ് ഡിജിറ്റല്‍ അറസ്റ്റിനു വിധേയമായി സാമ്പത്തിക തട്ടിപ്പിന് ഇരയായി എന്ന വാര്‍ത്ത ഇന്നലെ പുറത്തു വന്നു.

സംസ്ഥാനത്ത് വ്യാപകമാകാന്‍ സാധ്യതയുള്ള ഡിജിറ്റല്‍ അറസ്റ്റിനെ കുറിച്ച് മാസങ്ങള്‍ക്കു മുന്‍പ് ഞങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തരേന്ത്യ കേന്ദ്രീകരിച്ചു വ്യാപകമായ ഡിജിറ്റല്‍ അറസ്റ്റ് എന്ന സൈബര്‍ തട്ടിപ്പിനെ കുറിച്ച് അന്ന് ഞങ്ങളും, പോലീസും, സൈബർ സെല്ലും നല്കിയ മുന്നറിയിപ്പ് ഇപ്പോള്‍ കേരളത്തില്‍ വാസ്തവമാകുകയാണ്.

യാക്കോബായ സഭ പത്തനംതിട്ട തിരുവല്ല നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ ഡിജിറ്റല്‍ അറസ്റ്റിനിരയാക്കി 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തത് കഴിഞ്ഞ മാസമാണ്. വ്യാജകോളുകളിലൂടെ പ്രമുഖ വ്യക്തികളെ വിളിച്ച് അന്വേഷണ ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തി വിവിധ കേസുകളില്‍ പ്രതിയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് അവരെ മാനസികമായി തകര്‍ക്കുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. പലപ്പോഴും കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വലിയ തുക ട്രാന്‍സ്ഫര്‍ ചെയ്തു നല്കാന്‍ ആവശ്യപ്പെടും. വലിയ സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത ആളുകള്‍ സമ്മര്‍ദം കൂടി ആവശ്യപ്പെടുന്ന തുക ട്രാന്‍സ്ഫര്‍ ചെയ്തു നല്കും. പിന്നീടാകും തട്ടിപ്പ് മനസിലാകുന്നത്.

RELATED STORIES