ഇനി ട്രെയിനുകളില്‍ രാത്രി ഉറങ്ങുന്നവരുടെ നിദ്രയ്ക്ക് തടസം സൃഷ്ടിക്കുന്നവരയ്ക്ക് ശിക്ഷ

കര്‍ശന നിയമങ്ങള്‍ ഏര്‍പെടുത്തിയിരിക്കുകയാണ് റെയില്‍വെ. ട്രെയിനുകളില്‍ രാത്രി 10ന് ശേഷം ഉച്ചത്തില്‍ പാട്ടുവച്ചും ചര്‍ച നടത്തിയും ആവശ്യമില്ലാതെ ലൈറ്റിട്ടും മറ്റു യാത്രികരുടെ ഉറക്കം കെടുത്തുന്നവര്‍ക്കെതിരെയാണ് നടപടി.


ശല്യം ചെയ്ത് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ സംഭവത്തിന്റെ ഗൗരവമനുസരിച്ച് പിഴ ഈടാക്കാനാണ് റെയില്‍വെയുടെ നിര്‍ദേശം. സംഘമായി യാത്രചെയ്യുന്നവര്‍ രാത്രി 10നു ശേഷം മറ്റുള്ളവരുടെ ഉറക്കം തടസപ്പെടുത്തുന്ന വിധത്തില്‍ നടത്തുന്ന സംസാരം പലപ്പോഴും നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകുന്നു. ഇടപെടുന്നവര്‍ക്കെതിരെ ഇവര്‍ പ്രകോപിതരായി നീങ്ങുന്ന സാഹചര്യവുമുണ്ട്.

രാത്രിയാത്ര സംബന്ധിച്ച് നേരത്തെ ഇറക്കിയ വ്യവസ്ഥകളില്‍ ചിലത് പുതുക്കിയിട്ടുണ്ട്. ഉറക്കസമയത്ത് യാത്രക്കാരുടെ ടികറ്റ് പരിശോധനയിലും നിയന്ത്രണങ്ങളുണ്ട്. രാത്രി യാത്രകളില്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചുളള വ്യാപക പരാതികളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് റെയില്‍വേയുടെ നിര്‍ദേശങ്ങള്‍.

കംപാര്‍ടുമെന്റിലോ കോചിലോ ഇരിക്കുന്ന യാത്രക്കാരന്‍ മൊബൈലില്‍ ഉച്ചത്തില്‍ സംസാരിക്കാന്‍ പാടില്ല. ഉറക്കസമയത്ത് ലൈറ്റുകള്‍ ആവശ്യമില്ലാതെ ഓണ്‍ ചെയ്യരുത്. റിസര്‍വ് കോചുകളില്‍, ഉറക്കസമയമായ രാത്രി 10 നും രാവിലെ ആറിനും ശേഷം താഴത്തെ ബര്‍ത് മറ്റു യാത്രക്കാര്‍ക്കും ഇരിക്കാനുളളതാണ്. മുകള്‍ ബര്‍ത് കിട്ടിയവര്‍ രാത്രി 10 നുശേഷം ലോവര്‍ ബര്‍തില്‍ ഇരിക്കരുത്.

പുതിയ നിര്‍ദേശമനുസരിച്ച് രാത്രി 10 ന് ശേഷം ഓണ്‍ലൈനില്‍ ഭക്ഷണം നല്‍കില്ല. എന്നാല്‍, ഇ-കാറ്ററിങ്ങിലൂടെ രാത്രി ഭക്ഷണമോ, പ്രഭാതഭക്ഷണമോ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നതിന് തടസമില്ല.

യാത്രക്കാരിലെ ഗര്‍ഭിണികള്‍, വികലാംഗർ, രോഗികള്‍ എന്നിവര്‍ക്ക് നേരത്തേ കിടക്കേണ്ടി വരുമെന്നതിനാല്‍, മറ്റുയാത്രക്കാര്‍ സഹകരിക്കണമെന്നാണ് റെയില്‍വേയുടെ അഭ്യര്‍ഥന. രാത്രിയാത്രയില്‍ പൊതുമര്യാദ പാലിക്കുന്നുവെന്ന് നിരീക്ഷിക്കാനും പ്രശ്‌നങ്ങളില്‍ ഉടനടി ഇടപെടാനും ഓണ്‍-ബോര്‍ഡ് ടിടിഇ, കാറ്ററിങ് സ്റ്റാഫ്, മറ്റു ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദേശം.

പുകവലി, മദ്യപാനം തുടങ്ങി, പൊതുസ്വീകാര്യമല്ലാത്ത പ്രവൃത്തികള്‍ അനുവദിക്കില്ലെന്നും ട്രെയിനില്‍ കത്തുന്ന വസ്തുക്കള്‍ കൊണ്ടുപോകുന്നത് റെയില്‍വേ നിയമത്തിന്റെ കടുത്തലംഘനമായി കണക്കാക്കുമെന്നും ബോര്‍ഡ് ആവര്‍ത്തിച്ച് വ്യക്തമാക്കി.

അതേസമയം, 10 മണിക്കുശേഷം, ടിടിഇമാരുടെ ടികറ്റ് പരിശോധന വേണ്ടെന്ന നിര്‍ദേശം പ്രായോഗികമല്ലെന്നാണ് ജീവനക്കാര്‍ക്കിടയിലെ ചർച്ച. ദീര്‍ഘദൂര ട്രെയിനുകളില്‍ സുരക്ഷിതത്വത്തിന്റെ ഭാഗമായും പലപ്പോഴും പരിശോധിക്കേണ്ടതായി വരും. എന്നാല്‍ ചെറിയ ദൂരത്തേയ്ക്കുളള ടികറ്റുകളുടെ പരിശോധനയില്‍ ഇളവ് നല്‍കാനാകും എന്നും പറയപ്പെടുന്നു. 

RELATED STORIES