പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ പരിഹാസവുമായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ

ഇതെന്താണ് പ്രധാനമന്ത്രി പഠിച്ചതെന്ന് അവകാശപ്പെട്ട് ഒരു കോളജും മുന്നോട്ടു വരാത്തത് എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. പ്രധാനമന്ത്രി പഠിച്ചിരുന്ന സ്ഥാപനം എന്ന നിലയില്‍ ആ കോളജ് അഭിമാനിക്കുകയല്ലേ വേണ്ടിയിരുന്നത് എന്ന് ഉദ്ധവ് ചോദിക്കുന്നു. മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു ഗുജറാത്ത് ഹൈക്കോടതി 25,000 രൂപ പിഴയിട്ട പശ്ചാത്തലത്തിലാണു വിമര്‍ശനം.

ബിരുദമുള്ള ധാരാളം ചെറുപ്പക്കാര്‍ തൊഴിലില്ലാതെ രാജ്യത്തുണ്ട്. പ്രധാനമന്ത്രിയോടു ബിരുദം കാണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 25,000 രൂപ പിഴ ചുമത്തി. പ്രധാനമന്ത്രി പഠിച്ചിരുന്നതാണെന്ന് അഭിമാനത്തോടെ പറയാന്‍ ആ കോളജ് മുന്നോട്ടുവരാത്തത് എന്തുകൊണ്ടാണ്? ഉദ്ധവ് ചോദിച്ചു.

പ്രധാനമന്ത്രിയുടെ ഓഫിസും ഗുജറാത്ത്, ഡല്‍ഹി സര്‍വകലാശാലകളും കെജ്‌രിവാളിനു വിവരം കൈമാറണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവ് റദ്ദാക്കിയതിനൊപ്പമാണു ഹൈക്കോടതി പിഴ ചുമത്തിയത്. പ്രധാനമന്ത്രിയെ പോലെ സ്ഥാനത്തിരിക്കുന്ന ഒരാളോട് ചോദിക്കേണ്ട ചോദ്യമല്ല ഇതെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ പബ്ലിക് ഡൊമൈനില്‍ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

വ്യത്യസ്ത പ്രത്യയശാസ്ത്രമായിട്ടും മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായും എന്‍സിപിയുമായും കൈകോര്‍ത്തതിനെ ഉദ്ധവ് ന്യായീകരിച്ചു. അതെ ഞങ്ങള്‍ ഒന്നിച്ചത് അധികാരത്തിനു വേണ്ടിയാണ്. ഭരണം നഷ്ടപ്പെട്ടെങ്കിലും ഞങ്ങള്‍ ഒരുമിച്ചാണ്, കൂടുതല്‍ ശക്തരുമാണ്. എപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാലും അവര്‍ (ബിജെപി) ജനങ്ങളെ ധ്രുവീകരിക്കും. ഞാന്‍ ഹിന്ദുത്വം ഉപേക്ഷിച്ചെന്നാണ് അവര്‍ പറയുന്നത്. അങ്ങനെയുള്ളതിന് ഒരു ഉദാഹരണമെങ്കിലും കാണിക്കാമോ? ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്തവര്‍ ധ്രുവീകരണവുമായി മുന്നോട്ടു പോകുന്നത് ഭരണഘടനയെ അപമാനിക്കലാണ്ഉദ്ധവ് പറഞ്ഞു.

RELATED STORIES