പ്രസവിച്ചയുടന്‍ കുഞ്ഞിനെ ഉപേക്ഷിച്ച യുവതിക്കെതിരെ പോലീസ് കേസെടുക്കും

പത്തനംതിട്ട: യുവതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75, ഇന്ത്യന്‍ ശിക്ഷാനിയമം 317 എന്നിവ പ്രകാരം കേസെടുക്കും. കുഞ്ഞ് ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളേജില്‍ അതീവ ഗുരുതരമായി തുടരുകയാണ്.


വീട്ടില്‍ പ്രസവിച്ച യുവതി കുഞ്ഞിന് ജനിച്ചശേഷം പ്രാഥമിക ശുശ്രൂഷകള്‍ ഒന്നും തന്നെ നല്‍കിയില്ല. അമിത രക്തസ്രാവത്തെ തുടര്‍ന്ന് ചെങ്ങന്നൂരിലെ ആശുപത്രിയില്‍ യുവതി ചികിത്സ തേടിയതോടയാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രി അധികൃതര്‍ കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പരസ്പരവിരുദ്ധമായി സംസാരിക്കുകയും കുഞ്ഞ് മരിച്ചെന്നും മറുപടി നല്‍കിയതോടെ ആശുപത്രി അധികൃതര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് യുവതിയുടെ ആറന്മുളയിലെ വീട്ടിലെത്തിയ പോലീസ് സംഘത്തിന് ആദ്യം കുഞ്ഞിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ വീട്ടിലുണ്ടായിരുന്ന ബക്കറ്റില്‍നിന്ന് കരച്ചിലും ബക്കറ്റിലെ അനക്കവും പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. പരിശോധിച്ചതോടെ ബക്കറ്റിനുള്ളില്‍ തുണിയില്‍പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ പോലീസ് സംഘം കുഞ്ഞിനെയും എടുത്ത് ഓടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

പ്രസവിച്ചയുടന്‍ മതിയായ ചികിത്സ നല്‍കാത്തതിന്റെ പ്രശ്‌നങ്ങള്‍ കുഞ്ഞിനുണ്ട്. കൂടാതെ 32 ആഴ്ച വളര്‍ച്ചയുള്ള കുട്ടിയ്ക്ക് 1.3 കിലോഗ്രാം തൂക്കം മാത്രമാണ് ഉള്ളത്. ഈ പ്രായത്തില്‍ ആരോഗ്യകരമായ ശരാശരി തൂക്കം 2.7 കിലോഗ്രാം ആണെന്നിരിക്കെ കുഞ്ഞിന്റെ ശരീരം ഭാരം കുറവായതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

24
മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷം മാത്രമേ ആരോഗ്യനിലയില്‍ മാറ്റമുണ്ടോ എന്ന് വ്യക്തമാകൂ എന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. ശരീര ഊഷ്മാവ് നിയന്ത്രിക്കുന്നതിനടക്കമുള്ള ചികിത്സകളാണ് നിലവില്‍ കുഞ്ഞിന് നല്‍കുന്നത്. മഞ്ഞപിത്തമടക്കമുള്ള രോഗങ്ങള്‍ വരാതെയിരിക്കാനുള്ള ചികിത്സയും നല്‍കി വരുന്നുണ്ട്.

ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതി ഗര്‍ഭിണിയായവിവരം ആരെയും അറിയിച്ചിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. തുടര്‍ന്ന് മറ്റാരുമറിയാതെ യുവതി വീട്ടില്‍ തന്നെ പ്രസവിക്കുകയായിരുന്നു. ഇതിനുപിന്നാലെ അമിത രക്തസ്രാവമുണ്ടായതോടെയാണ് യുവതി ആശുപത്രിയില്‍ ചികിത്സതേടിയത്.

RELATED STORIES