ലൈഫ് മിഷൻ്റെ നാല് ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനം  ചെയ്തു

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുടെ കീഴില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച നാല് ഭവനസമുച്ചയങ്ങള്‍ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ ദിവസം 10.30ന് കണ്ണൂരിലെ കടമ്പൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാറ്റിന്റെ താക്കോല്‍ കൈമാറ്റം നിര്‍ഹിക്കുകയും തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കുകയും മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരും പങ്കെടുക്കുകയും ചെയ്തു.

കൊല്ലം പുനലൂരിലെ ഫ്ളാറ്റിന്റെ താക്കോൽദാനം മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, ജെ. ചിഞ്ചുറാണി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. കോട്ടയം വിജയപുരത്ത് മന്ത്രി വി.എന്‍. വാസവനും ഇടുക്കി കരിമണ്ണൂരില്‍ മന്ത്രി റോഷി അഗസ്റ്റിനും താക്കോല്‍ കൈമാറ്റം ചെയ്തു.

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള നൂറുദിന പരിപാടിയുടെ ഭാഗമാണ് ചടങ്ങുകള്‍ നടത്തിയത്. ഇതുവഴി 174 കുടുംബങ്ങളുടെ പുനരധിവാസമാണ് ഉറപ്പാക്കാനായത്. കരിമണ്ണൂരില്‍ 42, കടമ്പൂര്‍, പുനലൂര്‍, വിജയപുരം ഭവന സമുച്ചയങ്ങളില്‍ 44 യൂണിറ്റുകളും വീതമാണുള്ളത്, ഭിന്നശേഷിക്കാര്‍ക്കും മറ്റ് ശാരീരികമായ അവശത ഉള്ളവര്‍ക്കും താഴത്തെ നിലയില്‍ രണ്ട് ഭവനങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.

ഒരു ഹാള്‍, രണ്ടു കിടപ്പ് മുറി, ഒരു അടുക്കള, ഒരു കക്കൂസ്, ഒരു കുളിമുറി, ഒരു ബാല്‍ക്കണി എന്നിവ ഉള്‍പ്പെടുത്തിയാണ് ഓരോ അപ്പാര്‍ട്ട്മെന്റും. ഇതിന് പുറമേ പൊതുവായി ഒരു ഇടനാഴി, ഗോവണി, അഗ്നിശമന സംവിധാനങ്ങള്‍, വൈദ്യുതി, കുടിവെള്ളത്തിനായി കുഴല്‍ കിണര്‍, കുടിവെള്ള സംഭരണി, സോളാര്‍ ലൈറ്റ് സംവിധാനം, ഖരമാലിന്യ സംസ്‌കരണം, ചുറ്റുമതില്‍, മഴവെള്ള സംഭരണി, ജനറേറ്റര്‍, ട്രാന്‍സ്ഫോര്‍മര്‍ എന്നിവയും ഉണ്ട്. പ്രീഫാബ് സാങ്കേതിക വിദ്യയിലാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പെന്നാര്‍ ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയാണ് കടമ്പൂരിലെ നിര്‍മാണം നിര്‍വഹിച്ചത്. ബാക്കി മൂന്ന് ഭവനസമുച്ചയങ്ങളുടെയും നിര്‍മ്മാണം അഹമ്മദാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മിറ്റ്സുമി ഹൗസിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിര്‍വഹിച്ചത്.

RELATED STORIES