എ.ഐ ക്യാമറയുടെയും സോഫ്റ്റ്‍ വെയറിന്‍റെയും ക്വാളിറ്റി ചെക്ക് നടത്തിയിരുന്നോ എന്ന സംശയത്തിൽ ഗതാഗത വകുപ്പ്

കാര്യക്ഷമത പരിശോധിച്ചതിന്‍റെ രേഖകള്‍ ഒന്നും കെല്‍ട്രോണ്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. പരിശോധിച്ചിട്ടുണ്ടെന്നാണ് കെല്‍ട്രോണ്‍ അറിയിച്ചതെങ്കിലും വിവരങ്ങള്‍ ഒന്നും കൈമാറിയിട്ടില്ല. എ.ഐ ക്യാമറ, എ.എന്‍.പി.സി ക്യാമറ, സിസ്റ്റം ഡിവൈസ് മാനേജര്‍ സോഫ്റ്റ്‍വെയര്‍, എ.ഐ സോഫ്റ്റ്‍വെയര്‍ ഉൾപ്പെടെ നിരവധി ഉപകരണങ്ങളും സോഫ്റ്റ്‍വെയറുകളുമാണ് സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് വാങ്ങിയതും സ്ഥാപിച്ചതും.

ഇതില്‍ തന്നെ എ.ഐ അധിഷ്ഠിത 3 മെഗാപിക്സല്‍ ക്യാമറയും, 5 മെഗാ പിക്സല്‍ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇവയുടെയൊന്നും പ്രവര്‍ത്തനക്ഷമത പരിശോധിച്ചതിന്‍റെ ഒരു രേഖകളും കെല്‍ട്രോണ്‍ കൈമാറിയിട്ടില്ലെന്നാണ് ഗതാഗത വകുപ്പില്‍ നിന്നും കിട്ടിയ വിവരം.

പദ്ധതി വിവാദമായി മാറിയതോടെ ഇതിന് എ.ഐ സ്വഭാവം എത്രത്തോളമുണ്ട്, എറര്‍ ശതമാനം എത്രയാണ്, വിപണിയില്‍ ഇതേ സമയം ലഭ്യമായിരുന്ന മറ്റ് എ.ഐ ക്യാമറകളില്‍ നിന്നും എത്രത്തോളം സവിശേഷതയുണ്ട്, ഇതേ സവിശേഷതകളുള്ള മറ്റ് ക്യാമറകളുമായി താരതമ്യം ചെയ്യുമ്പോഴുള്ള വിലയിലെ വ്യത്യാസം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് കെല്‍ട്രോണിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എസ്.ആര്‍.ഐ.ടി ഉപകരാര്‍ കൊടുത്ത കമ്പനിയാണ് ഉപകരണങ്ങള്‍ കൈമാറിയത്. ഒരു എ.ഐ സംവിധാനത്തിന്‍റെ വില 9.37 ലക്ഷമെന്ന് കെല്‍ട്രോണിന്‍റെ തന്നെ കണക്കാണ്.

RELATED STORIES