അരിക്കൊമ്പന്‍ തിരിച്ച് വരുന്നു

ചിന്നക്കനാലില്‍ നിന്നും പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തിരിച്ച് വന്നുകൊണ്ടിരിക്കുന്നു. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ തുറന്നുവിട്ടതിന് സമീപം മുല്ലക്കുടി ഭാഗത്തേക്ക് അരിക്കൊമ്പന്‍ തിരിച്ചെത്തി. മൂന്ന് ദിവസം കൊണ്ട് 30 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് അരിക്കൊമ്പന്റെ യാത്ര. അതിര്‍ത്തിയില്‍ കേരള തമിഴ് നാട് വനമേഖലയിലായാണ് സഞ്ചാരം. മംഗളദേവി ഉത്സവം നടക്കുന്നതിനാല്‍ ഈ ഭാഗത്ത് കൂടുതല്‍ വനപാലകരെ നിയോഗിച്ചു. വണ്ണാത്തിപ്പാറയില്‍ നിന്നും 112 കിലോമീറ്റര്‍ അകലെയാണ് ഇടുക്കിയിലെ ചിന്നക്കനാല്‍. തേക്കടി വനമേഖലയിലൂടെ സഞ്ചരിച്ച് ചിന്നക്കനാലില്‍ എത്താനും ആനയ്ക്ക് കഴിയും.

തമിഴ്‌നാട്ടില്‍ പ്രവേശിച്ച് ബോഡിമെട്ടില്‍ എത്താനും അവിടെ നിന്ന് ഇടുക്കിയിലേക്ക് കടക്കാനും സാധ്യതയുണ്ട്. വെള്ളവും ഭക്ഷണവും തേടി അരിക്കൊമ്പന്‍ തിരിച്ചുവരാനുള്ള സാധ്യതയില്ലേയെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദിച്ചിരുന്നു. പുതിയ ആവാസ വ്യവസ്ഥയോട് ഇണങ്ങുന്നത് വരെ റേഷന്‍ കടകള്‍ തേടി കൊമ്പന്‍ ഇറങ്ങാനുളള സാധ്യതയുളളതിനാല്‍ പ്രത്യേക നിരീക്ഷണം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം ഉള്‍വനത്തിനായതിനാല്‍ കൊമ്പന്‍ ജനവാസ മേഖലയിലേക്ക് എത്തില്ലെന്നായിരുന്നു കണക്കുകൂട്ടല്‍. കുമളിയിലെ സീനിയറോട വനമേഖലയിലായിരുന്നു അരിക്കൊമ്പനെ തുറന്നുവിട്ടത്. അതിനിടെ കഴിഞ്ഞ ദിവസം അരിക്കൊമ്പനില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നും സിഗ്‌നല്‍ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് ഉച്ചക്ക് ശേഷം രണ്ട് മണിക്കാണ് സിഗ്‌നല്‍ ലഭിച്ചത്. അത് പ്രകാരം തമിഴ്‌നാട് മേഖലയിലെ വണ്ണാത്തിപ്പാറയിലായിരുന്നു കൊമ്പന്‍.

RELATED STORIES