വനിതാ പോലീസ് ചമഞ്ഞ് പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ

തിരുവനന്തപുരം: വെങ്ങാനൂർ സ്വദേശിനി അശ്വതി കൃഷ്ണ (29) യെയാണ് വിഴിഞ്ഞം പോലീസ് പിടികൂടിയത്. കോട്ടുകാൽ ചൊവ്വര കാവുനട തെക്കേകോണത്ത് വീട്ടിൽ അനുപമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അശ്വതിയെ വിഴിഞ്ഞം പോലീസ് പിടികൂടിയത്.

ജോലി വാഗ്ദാനം നൽകിയും വീട് വയ്ക്കാൻ ലോൺ തരപ്പെടുത്തി നൽകാമെന്നും വിശ്വസിപ്പിച്ച് കഴിഞ്ഞ വർഷം നവംബർ മുതൽ ഈ വർഷം ജനുവരി വരെ പല തവണകളായി ഗൂഗിൾ പേ വഴി 1,60,000 രൂപ തട്ടിച്ചു എന്നാണ് പരാതി. അനുപമയുടെ വിശ്വാസ്യത പിടിച്ചുപറ്റാനായി 7 ലക്ഷം രൂപയുടെ ലോൺ പാസായെന്ന് കാട്ടി ചെക്ക് നൽകിയാണ് പണം തട്ടിയത്.

പണം പിൻവലിക്കാൻ ഈ ചെക്ക് ബാങ്കിൽ നൽകിയപ്പോൾ ആണ് വണ്ടി ചെക്ക് ആണ് എന്ന് വ്യക്തമായത്. കബളിപ്പിക്കപ്പെട്ടു എന്ന് മനസിലായതോടെ അനുപമ വിഴിഞ്ഞം പോലീസിൽ പരാതി നൽകി. ഭർത്താവുമായി അകന്ന് കഴിയുന്ന അശ്വതി വിഴിഞ്ഞം സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥ ആണെന്നും ഭർത്താവ് പൊലീസ് ഡ്രൈവർ ആണെന്നുമാണ് പലരെയും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നതെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. താന്‍ പൊലീസ് ആണെന്ന് വിശ്വസിപ്പിക്കാനായി സ്കൂളിലെ എസ്പിസി പരിശീലനത്തിനിടയിൽ പോലീസുകാരോടൊപ്പം നിന്ന് എടുത്ത ഫോട്ടോകളും ഇവർ സൂക്ഷിച്ചിരുന്നു.

ഈ ഫോട്ടോകൾ കാണിച്ച് ആണ് ഇവർ പലരെയും കുടുക്കുന്നതെന്നും പോലീസ് പറഞ്ഞു. എന്നാൽ കുറച്ചു പേരോട് സീരിയൽ നടിയാണെന്നും തിരക്കഥാകൃത്ത് ആണെന്നുമാണ് യുവതി പറഞ്ഞിരുന്നത്. ആൾമാറാട്ടം നടത്തിയതിനും വഞ്ചനാ കുറ്റത്തിനുമാണ് പൊലീസ് അശ്വതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻന്റ് ചെയ്തു.

RELATED STORIES