അതിരപ്പിളളിയില്‍ യുവതിയെ സുഹൃത്ത് കൊന്ന് വനത്തില്‍ തളളി

തൃശ്ശൂർ: സംഭവത്തില്‍ സുഹൃത്ത് അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി പാറക്കടവ് സ്വദേശി സനിലിന്റെ ഭാര്യ ആതിരയാണ് (26) കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ മുറിച്ച് തുമ്പൂര്‍മുഴി വനത്തില്‍ കൊണ്ടിടുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു.


ഏപ്രില്‍ 29 മുതല്‍ ആതിരയെ കാണാനില്ലായിരുന്നു. ഇതോടെ ഭര്‍ത്താവും വീട്ടുകാരും പോലീസില്‍ പരാതി നല്‍കി. യുവതിയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് അഖില്‍ എന്ന സുഹൃത്തിനെക്കുറിച്ച് വിവരം ലഭിച്ചു. അങ്കമാലിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്കാരാണ് ഇരുവരും. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അഖിലുമൊത്ത് ആതിര കാറില്‍ കയറിപ്പോകുന്നത് ചിലര്‍ കണ്ടതായി വിവരം ലഭിച്ചു. അഖിലിനെ ചോദ്യം ചെയ്തതതില്‍ നിന്നാണ് കൊലപാതക വിവരം പുറത്തുവന്നത്. ഷോള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊന്നുവെന്ന് അഖില്‍ മൊഴി നല്‍കി.

ആതിരയില്‍ നിന്ന് സ്വര്‍ണവും പണവും അഖില്‍ കടം വാങ്ങയിരുന്നു. ഇത് ആതിര തിരികെ ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും തമ്മിലുളള ബന്ധം വഷളായി. തുടര്‍ന്ന് ആതിരയെ തുമ്പൂര്‍മുഴിയിലെത്തിച്ച് ഷാള്‍ ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ശേഷം മൃതദേഹം വെട്ടിനുറുക്കി പല കഷണങ്ങളാക്കി തുമ്പൂര്‍മുഴി വനത്തില്‍ ഉപേക്ഷിച്ചെന്നാണ് സൂചന.

RELATED STORIES