വന്ദേഭാരത് ട്രെയിന്‍ 6 ദിവസംകൊണ്ട് ടിക്കറ്റിനത്തില്‍ നേടിയത് 2.7 കോടി രൂപ

ഏപ്രില്‍ 28 മുതല്‍ മേയ് 3 വരെയുള്ള കണക്കാണിത്. ഈ കാലയളവില്‍ 31,412 ബുക്കിങ് ലഭിച്ചു. 27,000 പേര്‍ യാത്ര ചെയ്തു. തിരുവനന്തപുരത്തുനിന്നു കാസര്‍ഗോഡേയ്ക്കും അവിടെനിന്നു തിരിച്ചുമാണ് സര്‍വീസ്. 1128 സീറ്റുള്ള ട്രെയിനില്‍ എക്‌സിക്യൂട്ടീവ് ക്ലാസില്‍ സഞ്ചരിക്കാനാണ് യാത്രക്കാര്‍ കൂടുതല്‍. മേയ് 14 വരെയുള്ള ടിക്കറ്റുകളെല്ലാം യാത്രക്കാര്‍ ബുക്ക് ചെയ്തു കഴിഞ്ഞതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു.


കാസര്‍ഗോഡുനിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിപ്പിനാണ് കൂടുതല്‍ വരുമാനം1.17 കോടി രൂപ. തിരുവനന്തപുരം-കാസര്‍കോട് ട്രിപ്പിന് 1.10 കോടി രൂപയും. 1024 ചെയര്‍ കാര്‍ സീറ്റുകളും 104 എക്‌സിക്യൂട്ടീവ് ക്ലാസ് സീറ്റുകളുമാണ് ട്രെയിനിലുള്ളത്. തിരുവനന്തപുരംകാസര്‍കോട് യാത്രയ്ക്ക് ചെയര്‍ കാറില്‍ 1590 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസില്‍ 2880 രൂപയുമാണ് നിരക്ക്. കാസര്‍ഗോഡുനിന്ന് തിരുവനന്തപുരത്തേക്ക് ചെയര്‍കാറില്‍ 1520 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസില്‍ 2815 രൂപയുമാണ് നിരക്ക്. ഭക്ഷണത്തിന്റെ നിരക്കും ചേര്‍ത്താണ് ഇത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഭക്ഷണം ഒഴിവാക്കാന്‍ അവസരമുണ്ട്. മൂന്ന് ഭക്ഷണം ഉള്‍പ്പെടുന്നതാണ് ടിക്കറ്റ് നിരക്ക് കൂടാന്‍ കാരണം. മടക്കയാത്രയില്‍ രണ്ടു നേരം മാത്രം ഭക്ഷണം ഉള്ളതിനാലാണ് ടിക്കറ്റ് നിരക്ക് കുറവ്. ഏപ്രില്‍ 25-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്.

RELATED STORIES