ഏറ്റവും മികച്ച റിക്കോർഡുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Reporter: News Desk 12-Sep-20231,964

കേരളത്തിൽ ചില പ്രദേശങ്ങളിൽ ചില സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതിനെ മറികടക്കണമെങ്കിൽ എല്ലാ പൊതുപ്രസ്ഥാനങ്ങളുടെയും ബോധപൂർവ്വമായ ഇടപെടൽ ഉണ്ടാകണം. വൈകാരികമായ പ്രതികരണങ്ങൾക്കപ്പുറം നാടിന്റെ സൈ്വരജീവിതത്തിന് തടസ്സമുണ്ടാക്കുന്ന ഏതുതരം നീക്കത്തെയും ഒരുമിച്ച് നേരിടാനും തള്ളിപ്പറയാനും സമൂഹത്തിനാകെ കഴിയേണ്ടതുണ്ട്.
സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഒരുക്കുന്നതോടൊപ്പം അവർക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനും അക്രമണങ്ങളിൽ കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുന്നതിനും പോലീസ് പ്രതിജ്ഞാബദ്ധമാണ്. എറണാകുളം ആലുവയിൽ ബീഹാർ സ്വദേശികളുടെ വീട്ടിൽ 07.09.2023 വെളുപ്പിന് അതിക്രമിച്ചു കയറി 8 വയസ്സുകാരിയെ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ കുട്ടിയെ കാണാനില്ല എന്ന അച്ഛന്റെ ജേഷ്ഠന്റെ പരാതിയെത്തുടർന്ന് ആലുവ ഈസ്റ്റ് പോലീസ് അന്വേഷിച്ച് സത്വര നടപടി സ്വീകരിച്ചിട്ടുള്ളതാണ്.
കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയിട്ടുണ്ട്. ഈ സംഭവത്തിൽ IPC 450, 363, 366A, 376AB, 380, പോക്‌സോ നിയമത്തിലെ 3, 4(2), 5A(i), 5m എന്നീ വകുപ്പുകൾ പ്രകാരം ക്രൈം. 867/2023 ആയി കേസ് രജിസ്റ്റർ ചെയ്തു എന്ന് മുഖ്യമന്ത്രി പറഞ്ഞു. 23.08.23 ന് ആലപ്പുഴ അർത്തുങ്കലിൽ അറഫുൾ ഇസ്ലാം എന്നയാൾ 15 വയസ്സുളള പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അർത്തുങ്കൽ പോലീസ് സ്റ്റേഷനിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്‌സോ നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം ക്രൈം.748/23 ആയി കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തിട്ടുളളതാണ്.
ഈ പറഞ്ഞ എല്ലാ സംഭവങ്ങളിലും പോലീസ് കുറ്റമറ്റ അന്വേഷണം നടത്തുകയും പ്രതികളെ അതിവേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരികയും ചെയ്തിട്ടുള്ളതാണ്. സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടായ ഏതൊരു അവസരത്തിലും പോലീസ് ശക്തമായ നടപടികൾ എടുത്തിട്ടുണ്ട്. പ്രതികളെ സമയബന്ധിതമായിത്തന്നെ പിടികൂടിയിട്ടുമുണ്ട്. ആലുവ സംഭവത്തിൽ ഉണ്ടായ അനുഭവം ഇക്കാര്യത്തിൽ എടുത്തു പറയേണ്ടതാണ്. ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പിടികൂടാൻ സഹായിച്ചത് അവിടുത്തെ രണ്ട് ചുമട്ടുത്തൊഴിലാളികളാണ്. അവരാണ് പോലീസിനു സഹായികളായി പുഴയിൽ നീന്തിച്ചെന്ന് പ്രതിയെ പിടികൂടിയത് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.