ഡ്രൈവിംഗ് ടെസ്റ്റിലടക്കം ഗതാഗത പരിഷ്‌കാരങ്ങള്‍ കര്‍ക്കശമാക്കാന്‍ തുടങ്ങിയതോടെ എങ്ങിനെയും അതിനെ അട്ടിമറിക്കാന്‍ ആര്‍. ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ നീക്കം ശക്തമാക്കി

കൈക്കൂലി രുചിച്ച് മത്തുപിടിച്ച ചില ഉദ്ദോഗസ്ഥരുടെ ഒത്താശയിലാണ് പരിഷ്‌കരണങ്ങള്‍ക്ക് തടയിടുവാനുള്ള ഗവേഷണം നടക്കുന്നത്.

മറ്റ് പല ഡിപ്പാര്‍ട്ടുമെന്റുകളിലും കൈക്കൂലിയില്‍ ഒളിവും മറവും ഉണ്ടെങ്കിലും ആര്‍.ടി ഓഫീസുകളിലും സബ് രജിസ്ട്രാര്‍ ഓഫീസുകളിലും അതിപ്പോഴും ഒരു കീഴ്വഴക്കമായി തുടരുകയാണ്. ആര്‍. ടി. ഓഫീസില്‍ ഏജന്റുമാരും രജിസ്ട്രാര്‍ ഓഫീസില്‍ ആധാരമെഴുത്തുകാരുടെ ശിങ്കിടികളുമാണ് ഇതിന് ഇടനിലക്കാര്‍.

ആര്‍.ടി ഓഫീസിന്റെ പരിസരത്ത് ഏജന്റുമാരെ കണ്ടാല്‍ ഉദ്യോഗസ്ഥനെ സസ്‌പെന്റു ചെയ്യുമെന്നൊക്കെ മന്ത്രി വീമ്പിളക്കിയെങ്കിലും അതൊന്നും എളുപ്പം നടപ്പാവില്ല. പല രൂപത്തിലും പല വേഷത്തിലും അത് നിര്‍ബാധം തുടരും. ഇടപാടുകാര്‍ക്ക് നേരിട്ട് ആര്‍.ടി ഓഫീസില്‍ ചെല്ലാന്‍ ഇപ്പൊഴും ഭയമാണ്. കാക്കി യൂണിഫോമിന്റെ ബലത്തില്‍ പരുഷമായ പെരുമാറ്റത്തിലൂടെ അതുറപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നു. എങ്കില്‍ മാത്രമേ കാര്യസാദ്ധ്യത്തിന് ഏജന്റുമാരെ ഇടപെടുവിക്കാന്‍ കഴിയൂ. അതുവഴി കൈക്കൂലി ഉറപ്പുവരുത്താനുമാവും.

തങ്ങള്‍ കൊടുക്കുന്നത് ഫീസാണോ കൈകൂലിയാണോ എന്നു പോലും വാഹന സംബന്ധമായ ഇടപാടുകള്‍ നടത്തുന്ന സാധാരണക്കാർക്കും, പാവപ്പെട്ട ഓട്ടോ ഡ്രൈവര്‍മാരെ പോലുള്ളവർക്കും മനസ്സിലാകാറില്ലെന്നതാണ് സത്യം.

RELATED STORIES