പാലക്കാട് ആലത്തൂര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ പെട്രോള്‍ ദേഹത്ത് ഒഴിച്ച് സ്വയം തീകൊളുത്തിയ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാവശ്ശേരി പത്തനാപുരം ഞാറക്കോട് വീട്ടില്‍ പരേതരായ രാധാകൃഷ്ണന്റേയും ഗീതയുടേയും മകന്‍ രാജേഷാണ് (30) തീകൊളുത്തി മരിച്ചത്.

മാര്‍ച്ച് 25 നായിരുന്നു സംഭവം. 90 ശതമാനത്തോളം പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെ മരിച്ചു.

അത്തിപ്പൊറ്റ സ്വദേശിയായ വീട്ടമ്മ രാജേഷിനെതിരെ നല്‍കിയ പരാതിയില്‍ ഇരുവരേയും സ്റ്റേഷനിലേക്ക് മാര്‍ച്ച് 25-ന് രാവിലെ വിളിപ്പിച്ച് സംസാരിക്കുകയും പരസ്പരം ഇനി പ്രശ്‌നമൊന്നും ഉണ്ടാകില്ലെന്ന് എഴുതിവെപ്പിച്ച് പറഞ്ഞയച്ചതായും പോലീസ് വ്യക്തമാക്കി.

ഇതിന് ശേഷമാണ് രാജേഷ്, ക്യാനില്‍ പെട്രോളുമായി പോലീസ് സ്റ്റേഷന് മുന്നിൽ എത്തുന്നത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തി പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറാന്‍ ശ്രമം നടത്തവേ കുഴഞ്ഞുവീണു.

പോലീസുകാര്‍, വെള്ളം ഒഴിച്ച് തീകെടുത്തിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റു. ആലത്തൂര്‍ താലൂക്ക് ആശുപത്രിയിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

RELATED STORIES