സിനിമാ ഷൂട്ടിങ്ങിനായി വന്നവർക്ക് ശമ്പളവും ഭക്ഷണവും നൽകാതെ നിർമാതാവ് മുങ്ങിയതായി പരാതി

മൂന്നാർ: സിനിമാ ഷൂട്ടിങ്ങിനായി വന്നവർക്ക് ശമ്പളവും ഭക്ഷണവും നൽകാതെ നിർമാതാവ് മുങ്ങിയെന്ന് പരാതി. കഴിഞ്ഞ 10നാണ് കൊച്ചി സ്വദേശിയായ സംവിധായകൻ സംവിധാനം ചെയ്യുന്ന മലയാളം സിനിമയിൽ അഭിനയിക്കുന്നതിനായി വിവിധ ജില്ലകളിൽ നിന്നുളള 120 പേർ മൂന്നാറിലെത്തിയത്.

വർക്കല, കൊല്ലം, കൊട്ടാരക്കര, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടക്കം 27 പേരാണ് മൂന്നാർ ഡിവൈഎസ്പി അലക്സ് ബേബിക്ക് ഇന്നലെ പരാതി നൽകാനെത്തിയത്.

പരാതിയുമായി ഓഫിസിലെത്തിയവരെ രണ്ടു ദിവസമായി ഭക്ഷണം കഴിക്കാതെ അവശനിലയിൽ കണ്ടതോടെ ഡിവൈഎസ്പി സ്വന്തം പണം നൽകി ഭക്ഷണം എത്തിച്ചു വിതരണം ചെയ്യുകയായിരുന്നു.

മൂന്നാറിലെ വിവിധ ലോഡ്ജുകളിലായിരുന്നു 120 പേർക്ക് താമസവും ഭക്ഷണവും ഒരുക്കിയിരുന്നത്. നാലു ദിവസത്തെ പരിശീലനത്തിനു ശേഷം 15 ന് മീശപ്പുലിമലയിൽ ഒരു ദിവസം മുഴുവൻ ഷൂട്ടിങ് നടന്നു. ഇതിനു ശേഷം അടുത്ത ഷെഡ്യൂളിനായി ഇവർ കാത്തിരിക്കുന്നതിനിടയിലാണ് നിർമാതാവ് അടക്കമുള്ളവർ മുങ്ങിയത്.

നിർമാതാവ് അടക്കമുള്ളവർ മടങ്ങിവരുമെന്നു കരുതി ദേവികുളം റോഡിലെ ലോഡ്ജിൽ താമസിച്ചവരാണ് രണ്ടു ദിവസമായി ഭക്ഷണം പോലും ലഭിക്കാതായതോടെ പരാതിയുമായി ഡിവൈഎസ്പിയുടെ അടുത്തെത്തിയത്.

RELATED STORIES