ലൈംഗികാതിക്രമക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ‍്യപേക്ഷ ഹൈക്കോടതി തള്ളി

തിരുവനന്തപുരം മ‍്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടൻ മുൻകൂർ ജാമ‍്യപേക്ഷ നൽകിയത്. ഇതോടെ അറസ്റ്റ് അടക്കമുള്ള നടപടിക്ക് സിദ്ദിഖ് വിധേയനാകേണ്ടിവരും. തനിക്കെതിരായ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും മുൻകൂർ ജാമ‍്യം അനുവധിക്കണമെന്നുമായിരുന്നു സിദ്ദിഖ് ആവശ‍്യപ്പെട്ടത്.

വർഷങ്ങൾക്ക് മുൻപ് യുവനടി ഉന്നയിച്ച ആരോപണങ്ങളിൽ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ല. തന്നെ അപമാനിക്കുകയാണ് യുവതിയുടെ ലക്ഷ‍്യമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സിദിഖ് ജാമ‍്യപേക്ഷയിൽ വ‍്യക്തമാക്കിയിരുന്നു. എന്നാൽ നടനെതിരെ യുവനടി നൽകിയ പരാതിയിൽ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്നാണ് അന്വേഷണ സംഘം കോടതിയെ ധരിപ്പിച്ചു.

തിരുവനന്തപുരത്തെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന നടിയുടെ മൊഴി ശരിവയ്‌ക്കുന്നതാണ് തെളിവുകളെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇതോടെ സിദ്ദിഖിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയായിരുന്നു.

ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ അന്വേഷണത്തിന്റെ ഭാഗമായുള്ള തുടര്‍ നടപടികളിലേക്ക് അന്വേഷണ സംഘം വേഗത്തിൽ നീങ്ങിയേക്കും. സിദ്ദീഖിനെതിരായ കേസ് അന്വേഷണത്തിൽ നിര്‍ണായക തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

RELATED STORIES