രാസവസ്തുക്കൾ ഉപയോഗിച്ച് 500 ലിറ്റർ വ്യാജപാൽ; വ്യാപാരി അറസ്റ്റിൽ

ലഖ്നൗ: വ്യാജ പാൽ നിർമിച്ച് വിൽപ്പന നടത്തിവന്ന വ്യവസായി പിടിയിൽ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് കേസിനാസ്പദമായ സംഭവം. വൻതോതിലുളള രാസവസ്തുക്കളുടെ സാന്നിധ്യം പാലിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അഗർവാൾ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിൻ്റെ ഉടമസ്ഥനായ അജയ് അഗർവാൾ എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലലെടുത്തത്. ഇയാൾ 20 വർഷത്തോളമായി പാലിന്‍റെയും പാൽ ഉൽപ്പന്നങ്ങളുടെയും വിൽപ്പനയിലേർപ്പെട്ടിരുന്ന ആളാണെന്നും പൊലീസ് പറ‍ഞ്ഞു.

അഗർവാൾ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് ഈ കാര്യങ്ങൾ പുറത്തു വന്നത്. 20 വർഷമായി ഇയാൾ വ്യാജ പാലും വ്യാജ പനീറും വിൽക്കുകയാണെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സ്ഥാപനത്തിന്റെ ഗോഡൗൺ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അധികൃതർ റെയ്ഡ് ചെയ്തത്. വൻതോതിലുളള രാസവസ്തുക്കളാണ് ഉദ്യോ​ഗസ്ഥർ കണ്ടെത്തിയത്.

അഞ്ച് മില്ലി ലിറ്റർ രാസവസ്തു ഉപയോഗിച്ച് രണ്ട് ലിറ്റർ പാൽ ഉണ്ടാക്കാമെന്ന് പ്രതി പൊലീസിനോട് പറ‍‍ഞ്ഞു. ഒരു ലിറ്റർ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റർ പാൽ വരെ കൃത്രിമമായി നിർമിക്കാൻ കഴിയുമെന്നും പ്രതി വെളിപ്പെടുത്തി. സ്ഥാപനത്തിൽ നിന്ന് കൃത്രിമ മധുരപദാർഥങ്ങളും ഉദ്യോ​ഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. വ്യാജ പാൽ നിർമിക്കുന്നതിന്റെ വീഡിയോ അധികൃതർ പങ്കുവെച്ചത് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

RELATED STORIES