പോലീസ് അതിക്രമ കേസിൻ്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും

പൊലീസ് അതിക്രമത്തിൽ കേസെടുത്ത് രണ്ടു ദിവസമായിട്ടും കാര്യമായ അന്വേഷണ പുരോഗതി ഉണ്ടായിരുന്നില്ല.

പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്ഐക്കും പൊലീസുകാർക്കും എതിരായ അന്വേഷണം അതേ സ്റ്റേഷനിലെ സിഐ നടത്തുന്നത് ശരിയല്ലെന്ന് പരിക്കേറ്റവർ ആരോപിച്ചിരുന്നു.

ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതിയും നൽകി. ഈ സാഹചര്യത്തിലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.

എസ് ഐ അടക്കം ഉദ്യോഗസ്ഥർക്കെതിരെ ഉന്നത തല അന്വേഷണം വേണം എന്ന് മർദനത്തിന് ഇരയായവർ ആവശ്യപ്പെട്ടിരുന്നു. അതേസമയം സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ ഇതുവരെ കേസിൽ പ്രതി ചേർത്തിട്ടില്ല.

വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ദമ്പതികൾ അടക്കമുള്ളവർ വഴിയരികിൽ വാഹനം നിർത്തി വിശ്രമിക്കുമ്പോൾ പൊലീസ് അതിക്രമം ഉണ്ടായെന്നാണ് പരാതി. ഇതിൽ വിശദമായ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് നടത്തും.

ഒരു പ്രകോപനവും ഇല്ലാതെ സ്ത്രീകൾ അടക്കമുള്ളവരെ എന്തിനു മർദ്ദിച്ചു എന്നതാണ് പ്രധാന ചോദ്യം. സസ്പെൻഷനിലായ എസ് ഐ ജിനു ഉൾപ്പെടെ മൂന്ന് പോലീസുകാർക്കെതിരെ പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമം കൂടി ചേർക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയാണ് പരിക്കേറ്റവർ.

RELATED STORIES