മരിക്കുമ്പോൾ മകളുടെ അക്കൗണ്ടിലുള്ളത് 80 രൂപ മാത്രം

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ ബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ കൂടുതൽ ആരോപണങ്ങളുമായി പിതാവ് മധുസൂദനൻ. സുഹൃത്തും ഐ ബി ഉദ്യോഗസ്ഥനുമായ മലപ്പുറം സ്വദേശി മകളെ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചു.

പലപ്പോഴും മകളുടെ കൈയിൽ ഭക്ഷണം കഴിക്കാൻ പോലും പൈസ ഇല്ലായിരുന്നു. ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം അയാളുടെ അക്കൗണ്ടിലേക്ക് മകൾ ട്രാൻസ്ഫർ ചെയ്തു. മരിക്കുമ്പോൾ മകളുടെ അക്കൗണ്ടിൽ കേവലം 80 രൂപ മാത്രമായിരുന്നെന്നും പിതാവ് മധുസൂദനൻ.മേഘയുടെ മരണത്തില്‍ പിതാവ് നേരത്തേയും ദുരൂഹത ആരോപിച്ചിരുന്നു. മകള്‍ ജോലി കഴിഞ്ഞു നേരേ താമസസ്ഥലത്തേക്കാണ് പോകാറുള്ളത്. കഴിഞ്ഞ ദിവസവും അങ്ങനെയാണ് പറഞ്ഞത്. താമസസ്ഥലത്തേക്ക് പോകുന്ന വഴി റെയില്‍വേ പാത ഇല്ല. റെയില്‍വേ പാത ഉള്ള സ്ഥലത്തേക്ക് പോകണമെങ്കില്‍ അതിനു പിന്നില്‍ എന്തോ ഉണ്ട്, അതാണ് ദുരൂഹത എന്ന് പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു.

റെയില്‍വേ ട്രാക്കിലൂടെ ഫോണില്‍ സംസാരിച്ച് നടന്നു എന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. അന്വേഷിച്ചാല്‍ ഫോണ്‍ വിളിച്ചത് ആരെന്ന് കണ്ടെത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോലിസ്ഥലത്ത് പ്രശ്‌നമുള്ളതായി അറിവില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം മകളുടെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

RELATED STORIES