ആശ പ്രവര്‍ത്തകരോടുള്ള സര്‍ക്കാരിന്റെ ക്രൂരത കാരണം കേരളം ലജ്ജിച്ച് തലതാഴ്ത്തുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍

മനസാക്ഷിയുള്ളവര്‍ക്ക് ഈ സമരത്തിന് പിന്തുണ നല്‍കാതിരിക്കാനാവില്ലെന്നും സെക്രട്ടറിയേറ്റ് നടയില്‍ നടന്ന മുടിമുറിക്കല്‍ സമരത്തിന് പിന്തുണയുമായെത്തിയ കെ സുരേന്ദ്രന്‍ പറഞ്ഞു.

സ്ത്രീകളുടെ സ്വത്വബോധത്തിന്റെ പ്രതീകമാണ് അവരുടെ മുടി. അത് മുറിക്കാന്‍ പോലും അവര്‍ തയ്യാറായത് വേറെ മാര്‍ഗമില്ലാത്തത് കൊണ്ടാണ്. ധീരതയുടെ സമരമാണിത്. 50 ദിവസമായി തുടരുന്ന ഈ സമരത്തെ അവഗണിക്കുന്ന മുഖ്യമന്ത്രിക്ക് ഒരു മനസാക്ഷിയുമില്ല. സര്‍ക്കാരിന്റെ ധൂര്‍ത്ത് മാത്രം ഒഴിവാക്കിയാല്‍ മതി ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നം പരിഹരിക്കാം.

പിഎസ്‌സി മെമ്പര്‍മാരുടെ ഓണറേറിയം, ഹെലികോപ്റ്റര്‍ വാടക, മന്ത്രിമാരുടെ സ്റ്റാഫുകളുടെ ശമ്പളവും പെന്‍ഷനും തുടങ്ങിയ അനാവശ്യ ധൂര്‍ത്ത് ഒഴിവാക്കിയാല്‍ ആശമാര്‍ക്ക് 21,000 രൂപ നല്‍കാന്‍ സാധിക്കും. ഒരു സ്ത്രീയാണ് കേരളത്തിന്റെ ആരോഗ്യമന്ത്രി. അവര്‍ സ്ത്രീകളുടെ സമരത്തെ തിരിഞ്ഞുനോക്കാത്തത് ഞെട്ടിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ ഇതിനെല്ലാം മറുപടി നല്‍കും.

കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടേയും സമരമാണിത്. വൈകാരികമായ ഈ സമരത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന് സാധിക്കില്ല. പരാക്രമം സ്ത്രീകളോട് അല്ല വേണ്ടതെന്ന് പിണറായി വിജയന്‍ മനസിലാക്കണം. തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് സര്‍ക്കാര്‍ ലംഘിച്ചത്. സ്ത്രീകളുടെ വോട്ട് നേടിയാണ് രണ്ടാം തവണയും പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. കേരളത്തിലെ സ്ത്രീകളുടെ പ്രതീകമാണ് ആശമാര്‍. മുഴുവന്‍ സ്ത്രീകളുടെയും പിന്തുണ ഈ സമരത്തിനുണ്ട്. സ്ത്രീ ശക്തിയോട് ഏറ്റുമുട്ടി പരാജയപ്പെടാനാണ് പിണറായി വിജയന്റെ വിധിയെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

RELATED STORIES