കൂടുതൽ സ്റ്റേഷനുകളിൽ പുതിയ സംവിധാനം

ഇന്ത്യൻ റെയിൽവെയിൽ യാത്ര ചെയ്യുന്നവർ കൂടുതലും പറയുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ട്രെയിനുകളുടെ വൈകി ഓടൽ. ഇങ്ങനെ ട്രെയിൻ വൈകുന്നതിന് പ്രധാന കാരണങ്ങളിൽ ഒന്നാണ് സിഗ്നൽ തകരാറുകൾ. ഇപ്പോഴിതാ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇലക്ട്രോണിക് ഇന്റർലോക്കിംഗ് സംവിധാനം സംസ്ഥാനത്തെ കൂടുതൽ റെയിൽവെ സ്റ്റേഷനുകളിൽ ഒരുങ്ങുകയാണ്. റെയിൽവെ സിഗ്നലിംഗ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഈ സംവിധാനം അപകടസാദ്ധ്യത കുറയ്ക്കാനും സഹായിക്കും.

തിരുവനന്തപുരം ഡിവിഷനിലെ 60 സ്റ്റേഷനുകളിലാണ് ഇത് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ഇതിൽ 32 സ്റ്റേഷനുകളിൽ പൂർത്തിയായി. നിലവിൽ പാനലിംഗ് ഇന്റർലോക്കിംഗ് സംവിധാനമാണ് ഉപയോഗിക്കുന്നത്. സ്‌റ്റേഷൻ മാസ്റ്ററുടെ മുറിയിലെ പാനൽ ബോർഡിലെ സിഗ്നൽ സംവിധാനത്തിൽ മാറ്റം വരുത്തിയാണ് തീവണ്ടികളുടെ നിയന്ത്രണം. കമ്പ്യൂട്ടർ അധിഷ്ഠിതമായ ഈ സംവിധാനത്തിലേക്ക് മാറുന്നതോടെ പാളിച്ചകൾ ഇല്ലാതാകും. മനുഷ്യസഹജമായ തെറ്റുകളോ പുറത്തുനിന്നുള്ള ഇടപെടലോ സിഗ്നൽ സംവിധാനത്തെ ബാധിക്കില്ല.

ആവശ്യമായ ഘട്ടങ്ങളിൽ ഉടനടി സിഗ്നൽസംവിധാനത്തിൽ മാറ്റം വരുത്താം. അപകടകരമായ സാഹചര്യമുണ്ടായാൽ നിമിഷങ്ങൾക്കുള്ളിൽ സിഗ്നലിൽ മാറ്റം വരുത്തി സുരക്ഷിതമാക്കാം. സിഗ്നൽ തകരാർ മൂലം സമയക്രമം പാലിക്കാനാകാത്തതിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷ. നിലവിൽ തിരുവനന്തപുരം സെൻട്രൽ, നോർത്ത്, കൊല്ലം ജംഗ്ഷൻ, ആലപ്പുഴ, കോട്ടയം, എറണാകുളം ജംഗ്ഷൻ, ടൗൺ, തൃശൂർ ചേർത്തല, ഹരിപ്പാട് എന്നീ സ്റ്റേഷനുകളിൽ ഈ സംവിധാനം നടപ്പാക്കിയിട്ടുണ്ട്.

തിരുനെൽവേലി മുതൽ വള്ളത്തോൾ നഗർ വരെയുള്ള റെയിൽവെ സ്‌റ്റേഷനുകളാണ് തിരുവനന്തപുരം ഡിവിഷന് കീഴിൽ വരുന്നത്. 103 സ്റ്റേഷനുകളുള്ളതിൽ 60 ബ്ലോക്ക് സ്‌റ്റേഷനുകളിലാണ് ഇന്റർലോക്കിംഗ് സംവിധാനം ഏർപ്പെടുത്തുന്നത്.

RELATED STORIES