ഞാൻ ആ രാക്ഷസനെ കൊന്നു”; കർണാടക മുൻ ഡിജിപിയെ കൊന്നതിന് ശേഷം ഭാര്യയുടെ ഫോൺ കോൾ

ബെംഗളൂരു:1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനും കർണാടക മുൻ ഡിജിപിയുമായ ഓം പ്രകാശിനെ കൊലപ്പെടുത്തിയത് ഭാര്യ പല്ലവി. കൊലപാതകത്തിന് പിന്നാലെ “ഞാൻ ആ രാക്ഷസനെ കൊന്നു” എന്ന് ഭാര്യ സുഹൃത്തിനെ വിളിച്ചറിയിച്ചതായി വിവരം. സ്വത്ത് തർക്കം മൂലമാണ് ഭാര്യ ഓം പ്രകാശിനെ കൊലപ്പെടുത്തിയത് എന്നാണ് വിവരം. സംഭവത്തിൽ പല്ലവിയെ പൊലീസ് അറസ്റ്റ് ചെയ്തു. വളരെകാലമായി കുടുംബവഴക്ക് ഉണ്ടായിരുന്നുവെന്നും, ഓം പ്രകാശ് തന്നെ കൊല്ലാൻ ശ്രമിക്കുന്നുവെന്ന് പല്ലവി സഹപ്രവർത്തകരോട് പറഞ്ഞതായും പൊലീസ് പറയുന്നു.

പല്ലവിയാണ് ദാരുണമായ സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചത്. മരണ വാർത്ത അറിഞ്ഞയുടനെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വസതിയിൽ എത്തി. മൂന്ന് നിലകളുള്ള അപ്പാർട്ട്മെന്റിന്റെ താഴത്തെ നിലയിൽ രക്തത്തിൽ കുളിച്ച നിലയിലാണ് ഓം പ്രകാശിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. എച്ച്എസ്ആർ ലേഔട്ടിലെ വസതിയിൽ രക്തത്തിൽ കുളിച്ച നിലയിലാണ് മുൻ പൊലീസ് മേധാവി ഓം പ്രകാശിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഓം പ്രകാശിന്റെ ശരീരത്തിൽ കുത്തേറ്റ മുറിവുകൾ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.

തന്റെ അടുത്ത സഹായികളിൽ ചിലരോട് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഓം പ്രകാശ് മുമ്പ് ആശങ്ക പ്രകടിപ്പിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. 68കാരനായ ഐപിഎസ് ഉദ്യോഗസ്ഥൻ ബിഹാറിലെ ചമ്പാരൻ സ്വദേശിയായിരുന്നു. ജിയോളജിയിൽ ബിരുദാനന്തര ബിരുദം (എംഎസ്‌സി) നേടിയ അദ്ദേഹം 2015 മാർച്ച് 1ന് കർണാടക ഡിജിപിയായി നിയമിതനായി.

RELATED STORIES