കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കെ സുധാകരനെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കോഴിക്കോട് നടന്ന യുഡിഎഫ് നേതൃയോഗത്തില്‍ പങ്കെടുക്കാതെയാണ് കെ സുധാകരന്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചാല്‍ സ്ഥാനമൊഴിയാന്‍ തയ്യാറെന്ന് കെ സുധാകരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേതൃമാറ്റത്തില്‍ വിശദമായ ചര്‍ച്ചക്ക് വേണ്ടിയാണ് സുധാകരനെ ഡല്‍ഹിയിലേക്ക് ഹൈക്കമാന്‍ഡ് വിളിപ്പിച്ചത്.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ഇതുസംബന്ധിച്ച് കെ സുധാകരന്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. അടൂര്‍ പ്രകാശ്, ബെന്നി ബെഹന്നാന്‍, സണ്ണി ജോസഫ്, ആന്റോ ആന്റണി, എംഎം ഹസന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയ പേരുകളാണ് സാധ്യത പട്ടികയിലുള്ളത്.

കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ആന്റോ ആന്റണി എംപി, സണ്ണി ജോസഫ് എംഎല്‍എ എന്നിവര്‍ക്കാണ് പട്ടികയില്‍ മുന്‍ഗണന. നിലവില്‍ ബിജെപി കേരളത്തിലെ ക്രൈസ്തവ സഭകളെ ഒപ്പം നിര്‍ത്തുന്നത് കോണ്‍ഗ്രസിന് ഗുണകരമല്ല. അതിനാല്‍ ക്രൈസ്തവ വിഭാഗത്തിലുള്ള ഒരാള്‍ കെപിസിസി അധ്യക്ഷനായെത്തുന്നത് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

RELATED STORIES