ബിഹാറില്‍ നിര്‍മാണത്തിലിരുന്ന നാലുവരി പാലം തകര്‍ന്നുവീണു: പദ്ധതി 1700 കോടിയുടേത്

ഗംഗാനദിക്കു കുറുകെ അഗുവാണിഗാട്ടിനും സുല്‍ത്താന്‍ഗഞ്ചിനുമിടയില്‍ നിര്‍മിക്കുന്ന പാലമാണ് പൊളിഞ്ഞു വീണത്. അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലം തകര്‍ന്നുവീഴുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഗുരുതരമായ വീഴ്ചയാണുണ്ടായതെന്നും പാലം തകരാനുണ്ടായ സാഹചര്യം അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കുമെന്നും സുല്‍ത്താന്‍ഗഞ്ച് എം.എല്‍.എ ലളിത് കുമാര്‍ മണ്ഡല്‍ വ്യക്തമാക്കി.

പാലം തകര്‍ന്നു വീഴാനുണ്ടായ കാരണം അന്വേഷിച്ചുവരികയാണെന്നും നിര്‍മാണചുമതലയുള്ള എന്‍ജിനീയര്‍മാരുമായി സംസാരിച്ചെന്നും ഭഗല്‍പുര്‍ എസ്.ഡി.ഒ ധനഞ്ജയ് കുമാറും അറിയിച്ചു. 2014 ല്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറായിരുന്നു പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. പാലത്തിന്റെ നിര്‍മാണത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ആരോപണവുമായി നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ പാലത്തിന്റെ ഒരു ഭാഗത്തെ തൂണുകള്‍ തകര്‍ന്നുവീണിരുന്നു. വീണ്ടും അപകടം ആവര്‍ത്തിച്ചതോടെ പാലത്തിന്റെ നിര്‍മാണം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

RELATED STORIES