സഹജീവനത്തിൽ അതിജീവനം സാദ്ധ്യമാകണമെന്ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭാ അധ്യക്ഷൻ

വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിനിരയായവർക്കായി മാർത്തോമ്മാ സഭ നടപ്പാക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെയും മാർത്തോമ്മാ ഹോളിസ്റ്റിക് സെന്ററിന്റെയും അടിസ്ഥാനശിലകൾ ആശിർവദിച്ചു സംസാരിക്കുകയായിരുന്നു മെത്രാപ്പൊലിത്ത.

ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന ലോകത്തിൽ പ്രതിസന്ധികളില്‍ പതറിപോകാതെ അതിജീവനത്തിനുള്ള പരിശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. അന്യോന്യം കൈത്താങ്ങാവുകയാണ് ആവശ്യം. ആരും ഈ ലോകത്ത് ഒറ്റയ്ക്കല്ല എന്ന ചിന്ത പങ്കിടുവാന്‍ സാധിക്കണം. നമുക്കുള്ള വിഭവങ്ങള്‍ അപരന് കൂടെ പങ്കിടുന്ന അവസരത്തിലാണ് അതിജീവനം സാധ്യമാകുന്നത്.

വ്യത്യസ്ഥതകള്‍ വിഭാഗീയതയ്ക്ക് കാരണമാകരുത്. ദുരന്തമുഖത്ത് ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങള്‍ പാടില്ല. വേദനിക്കുന്നവന്‍ ആരായിരുന്നാലും സഹായ ഹസ്തം നീട്ടുകയാണ് ആവശ്യം. അപരനില്‍ മനുഷ്യനെ കാണണം.
ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കത്തക്ക വിധം ജീവിതത്തെ ക്രമീകരിക്കുകയും പ്രകൃതി സൗഹൃദ ശൈലികള്‍ അനുവര്‍ത്തിക്കുകയും വേണമെന്നും മെത്രാപ്പൊലിത്ത ഉദ്ബോധിപ്പിച്ചു.

വടുവഞ്ചാൽ മാർത്തോമ്മാ നഗറിൽ നടന്ന സമ്മേളനത്തിൽ കുന്നംകുളം – മലബാർ ഭദ്രാസന അധ്യക്ഷൻ ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ് കോപ്പാ അധ്യക്ഷത വഹിച്ചു.

ടി. സിദ്ധിക്ക് എം. എൽ. എ, സഭാ സെക്രട്ടറി ഫാ. എബി. ടി. മാമ്മൻ, വികാരി ജനറൽ ഫാ മാത്യു ജോൺ, സഭാ ആത്മായ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയ കോമാട്ട്, വൈദിക ട്രസ്റ്റി ഫാ. ഡേവിഡ് ദാനിയേൽ, മെത്രാപ്പൊലിത്തയുടെ സെക്രട്ടറി ഫാ. കെ. ഇ. ഗീവർഗീസ്, ഭദ്രാസന സെക്രട്ടറി ഫാ. സജു. ബി. ജോൺ, ട്രഷറർ ജീമോൻ മണലുകാലായിൽ തുടങ്ങിയവർ പ്രസംഗിച്ചു.

സഭ നൽകിയ മൂന്നേക്കർ 31 സെന്റ് സ്ഥലത്താണ് ഭവന നിർമ്മാണം ഉൾപ്പെടെ പുനരധിവാസ പദ്ധതികൾ ഒരുക്കുക.

RELATED STORIES